
സ്വന്തം ലേഖകൻ: ലോക്ഡൗൺ പാർട്ടി വിവാദത്തിൽ മുഖം മിനുക്കാൻ ബോറിസ് ജോൺസൺ. ദേശീയ ഇൻഷുറൻസ് പരിഷ്ക്കരണമടക്കം ചില പ്രധാന പദ്ധതികൾ വൈകിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. തന്റെ ജനപിന്തുണ തിരികെ നേടുന്നതിനായി വിവാദ നികുതി വർദ്ധന പിൻവലിക്കാൻ ചില ടോറി എംപിമാരുടെ സമ്മർദ്ദം പ്രധാനമന്ത്രി നേരിടുന്നതായും സൂചനയുണ്ട്.
ദേശീയ ഇൻഷുറൻസ് 1.25% വർദ്ധനവ് വൈകിപ്പിക്കുന്നത് ജോൺസൺ പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി തന്റെ പദവി സംരക്ഷിക്കാൻ നികുതി വർദ്ധന പിൻവലിക്കാൻ ഒരുങ്ങുന്നത് ട്രഷറിയിൽ കൂടുതൽ പരിഭ്രാന്തി പരത്തിയതായി ഗാർഡിയനും റിപ്പോർട്ട് ചെയ്തു.
നികുതി വർദ്ധിപ്പിക്കുന്നത് വഴിയുണ്ടാകുന്ന അധിക വരുമാനം കോവിഡ് ബാക്ക്ലോഗുകൾ പരിഹരിക്കുന്നതിനും സാമൂഹിക പരിചരണത്തിനും വേണ്ടി മാത്രമാണ് പോകുന്നത് എന്നതിനാൽ നികുതി വർദ്ധനവ് “തികച്ചും സുപ്രധാനമാണ് എന്ന് വ്യാഴാഴ്ച ജോൺസൺ പറഞ്ഞിരുന്നു. വർദ്ധനവ് ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ, ലെവി വൈകിപ്പിക്കാൻ പദ്ധതിയൊന്നുമില്ല എന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.
അതേസമയം, ഡൗണിംഗ് സ്ട്രീറ്റിലെ പാർട്ടികളുടെ ആരോപണങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം കൺസർവേറ്റിവ് പാർട്ടിയിലെ തന്നെ നിരവധി പ്രമുഖർ ബോറിന്സിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ നികുതി വർദ്ധനവ് താത്കാലികമായെങ്കിലും മരവിപ്പിച്ച് ആരോപണങ്ങൾക്ക് അറുതി വരുത്താനുളള പദ്ധതികളാണ് പിന്നണിയിൽ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല