1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2022

സ്വന്തം ലേഖകൻ: യുകെയിൽ അവശ്യ സാധനങ്ങളുടെ വിലയില്‍ ചുരുങ്ങിയത് പത്ത് ശതമാനത്തിലേറെ വര്‍ദ്ധനയാണ് പുതുവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ ഷോപ്പുകളിലെ വില ഏതാണ്ട് ഇരട്ടിയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഷോപ്പ് വിലക്കയറ്റം ഇരട്ടിയായി. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് ഷോപ്പര്‍മാരെ ബാധിച്ചത്. ഇപ്പോഴിതാ വിലക്കയറ്റത്തിന്റെ ആഘാതം കൂട്ടി രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു.

ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് എണ്ണ വ്യാപാരം നടക്കുന്നതെന്നും മൊത്ത ഇന്ധനച്ചെലവ് വീണ്ടും വര്‍ദ്ധിക്കുകയാണെന്നും ആര്‍എസി ഇന്ധന വക്താവ് സൈമണ്‍ വില്യംസ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് പണപെരുപ്പം കുതിച്ചുയരുകയാണ്. ഇതിനു സമാനമായി വിലക്കയറ്റം രൂക്ഷമായതോടെ മലയാളികള്‍ അടക്കമുള്ള കുടുംബങ്ങള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ലോകമാകെ ഇന്ധന വിതരണത്തില്‍ ഉണ്ടായ കുറവ് മൂലം യുകെയില്‍ ഉല്‍പ്പന്ന വിതരണത്തിലും ചെലവ് ഉയര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കപ്പല്‍ ഗതാഗത ചിലവില്‍ ഉണ്ടായ വര്‍ധനയും വിലക്കയറ്റത്തിന് കാരണമായി.

ഇപ്പോള്‍ ആഴ്ചയില്‍ 90 പൗണ്ടിന് മുകളിലാണ് എണ്ണ വ്യാപാരം നടക്കുന്നത്. ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇത് കാരണം ഫോര്‍കോര്‍ട്ട് വില ഉയര്‍ത്താന്‍ ചില്ലറ വ്യാപാരികള്‍ നിര്‍ബന്ധിതരായി. ഊര്‍ജപ്രതിസന്ധിയില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് സ്കോട്ടിഷ് എനര്‍ജി സെക്രട്ടറി മൈക്കല്‍ മാതസന്‍ പറഞ്ഞിരുന്നു. കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങ ചെയ്യുന്നുണ്ടെന്നാണ് ഊര്‍ജ മന്ത്രി ഗ്രെഗ് ഹാന്‍ഡ്‌സിന്റെ ന്യായീകരണം. എന്നാല്‍ സര്‍ക്കാര്‍ എണ്ണ, വാതക കമ്പനികളുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യവും (ബിആര്‍സി) ഗവേഷണ സ്ഥാപനമായ നീല്‍സെന്‍ഐക്യുവും ജനുവരി ആദ്യവാരം യുകെയിലെ റീട്ടെയ്‌ലര്‍മാരുടെ പണപ്പെരുപ്പം കണക്കാക്കി, സാധാരണയായി വാങ്ങുന്ന 500 ഇനങ്ങളുടെ വിലയിലെ മാറ്റം പരിശോധിച്ചു.

ഇന്ധനവിലയും ഊര്‍ജ ബില്ലും കുതിച്ചുയരുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ പൊറുതിമുട്ടുകയാണ്. 2012 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് കടകളിലേത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹെലന്‍ ഡിക്കിന്‍സണ്‍ പറഞ്ഞത് : ‘ജനുവരിയില്‍ ഷോപ്പ് വിലക്കയറ്റം ഏകദേശം ഇരട്ടിയായി, ഭക്ഷ്യേതര പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതാണ് ഇതിന് കാരണം. പ്രത്യേകിച്ചും, ഫര്‍ണിച്ചറുകള്‍ക്കും ഫ്ലോറിങ്ങിനും അസാധാരണമായ ഉയര്‍ന്ന ഡിമാന്‍ഡ് കണ്ടു, വര്‍ദ്ധിച്ചുവരുന്ന എണ്ണ വില ഷിപ്പിംഗ് കൂടുതല്‍ ചെലവേറിയതാക്കിയതിനാല്‍ വില വര്‍ധിച്ചു.

ഭക്ഷ്യവിലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് ആഭ്യന്തര ഉല്‍പന്നങ്ങള്‍ മോശമായ വിളവെടുപ്പ്, തൊഴിലാളി ക്ഷാമം, ആഗോള ഭക്ഷ്യ വിലകള്‍ എന്നിവ മൂലം. ഇത് ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിട്ട് ബാധിക്കുമെന്നും, ഭാവിയില്‍ ഉണ്ടാകുന്ന ചിലവുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നത് അസാധ്യമാകുമെന്നും എംഎസ് ഡിക്കിന്‍സണ്‍ പറഞ്ഞു.

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ വില, വിതരണ പ്രശ്നങ്ങള്‍, ഉയര്‍ന്ന ഷിപ്പിംഗ് ചെലവ് എന്നിവ ചില്ലറ വ്യാപാരികളെ ബാധിക്കുന്നു, നിരവധി ചിലവുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുന്നു. ബ്രക്‌സിറ്റും പകര്‍ച്ചവ്യാധിയും കാരണം സ്റ്റാഫ് ക്ഷാമം യുകെയില്‍ ഒരു പ്രത്യേക പ്രശ്‌നമാണ്, ഇത് പണപ്പെരുപ്പത്തിന് കാരണമാകുന്ന വേതനം വര്‍ദ്ധിപ്പിക്കാന്‍ ചില തൊഴിലുടമകളെ പ്രേരിപ്പിക്കുന്നു.

ഡിസംബര്‍ വരെയുള്ള 12 മാസങ്ങളില്‍ യുകെയുടെ പണപ്പെരുപ്പ നിരക്ക് 5.4% ആയി ഉയര്‍ന്നു, ഇത് 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ബീഫും, ബ്രെഡും മുതല്‍ പാല്‍, മുട്ട, പീസ് എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്കാണ് വില ഏറ്റവും കൂടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അഞ്ച് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 2700 വര്‍ദ്ധനവുകളാണ് ഉണ്ടായതെങ്കില്‍ ഈ വര്‍ഷം അത് 4400ന് അടുത്ത് വര്‍ദ്ധനവുകളാണെന്ന് മേഖലയിലെ അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. പുതുവര്‍ഷത്തില്‍ 10,000ഓളം ഉത്പന്നങ്ങളുടെ വിലയാണ് ഉയര്‍ന്നതെന്ന് വിവിധ ഭക്ഷ്യ റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നു.

സാധാരണ വീടുകളിലേക്ക് ആവശ്യമായ സാധനങ്ങളുടെ ശരാശരി വിലയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ 6 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രൈസ് ട്രാക്കിംഗ് & റീട്ടെയില്‍ അനലിസ്റ്റുകളായ അസോഷ്യ പറഞ്ഞു. ഗ്രോസറികള്‍ക്കായി മാസത്തില്‍ 430 പൗണ്ട് ചെലവാക്കുന്ന ആളുകള്‍ക്ക് യുകെയില്‍ ശരാശരി 25 പൗണ്ട് അധികമായി ചെലവ് വരുന്നുണ്ട്.

പാലിന് 9 ശതമാനവും, മുട്ടയ്ക്ക് 8 ശതമാനവും, ഹോള്‍മീല്‍ ബ്രെഡിന് 7 ശതമാനവും വിലവര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഓഫറുകള്‍ നോക്കിയാണ് ഉപഭോക്താക്കള്‍ പലപ്പോഴും ഷോപ്പിംഗ് നടത്തുന്നത്. എന്നാല്‍ ഉയര്‍ന്ന ഗതാഗത ചെലവും, ഇന്ധന ചെലവും ഭക്ഷ്യവിതരണ ശൃംഖലയെയും, ഗ്രോസറി മേഖലയെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പ്രത്യാഘാതം വരും മാസങ്ങളില്‍ വിലകളില്‍ പ്രതിഫലിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഫ്രെഷ് ഫുഡിന് 3 ശതമാനമാണ് വില വര്‍ദ്ധനവുള്ളതെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.