
സ്വന്തം ലേഖകൻ: ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്കു മുമ്പായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് നല്‍കിയ പുതിയ സര്‍ക്കുലറിലാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നലെ ഫെബ്രുവരി 21നാണ് ഏവിയേഷന്‍ അതോറിറ്റി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞതായും സര്‍ക്കുലറില്‍ വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണം വിധേയമായ സാഹചര്യം വിലയിരുത്തിയ ശേഷം കോവിഡ് കാര്യങ്ങള്‍ക്കായുള്ള സുപ്രിം കമ്മിറ്റിയുടെ കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തേ യാത്രയ്ക്കു മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ http://travel.moh.gov.om എന്ന വെബ്‌സൈറ്റില്‍ യാത്രയുമായും കോവിഡ് വാക്‌സിനേഷനുമായും നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായും ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇതാണ് സുപ്രിം കമ്മിറ്റി ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദേശി യാത്രക്കാര്‍ ചുരുങ്ങിയത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു എന്നതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രാ വേളയില്‍ ഹാജരാക്കണം. ഒമാനില്‍ അംഗീകാരമുള്ള കോവിഡ് വാക്‌സിന്റെ ഡോസുകളായിരിക്കണം എടുത്തിരിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്തെത്തുന്ന സ്വദേശികള്‍ക്കും 18 വയസ്സിന് താഴെയുള്ള പ്രവാസികളുടേത് അടക്കമുള്ള കുട്ടികള്‍ക്കും ഈ നിബന്ധന ബാധകമല്ല.
അതോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്തോ രാജ്യത്തെത്തിയ 24 മണിക്കൂറിനുള്ളിലോ കൊവിഡ് ബാധയില്ലെന്ന് തെളിയിക്കുന്ന കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയിലെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. 18 വയസ്സിന് മുകളിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നിബന്ധന ബാധകമാണ്. അതോടൊപ്പം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് വേണമെന്ന നിര്‍ദ്ദേശവും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.
അതിനിടെ, രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ നിരക്ക് വലിയ തോതില്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ തിങ്കളാഴ്ച 1036 പുതിയ പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാലു പേര്‍ കൂടി കോവിഡ് ബാധ മൂലം മരണപ്പെടുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 376,724ഉം കോവിഡ് മരണം 4,234ഉം ആയി. ഇതിനകം 358,133 പേരാണ് കേവിഡ് മുക്തി നേടിയത്. 95.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 69 പേരെയാണ് പുതുതായി കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയു പരിചരണത്തിലുള്ള 66 പേര്‍ അടക്കം ആകെ 331 കോവിഡ് രോഗികളാണ് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല