സ്വന്തം ലേഖകൻ: കനത്ത പൊടിക്കാറ്റിനെ തുടർന്ന് അടച്ച കുവൈത്ത് രാജ്യാന്തര വിമാനത്താവളം തുറന്നു പ്രവർത്തനമാരംഭിച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 3 മണിക്കൂർ അടച്ചിട്ടതായും വൈകിട്ട് 5.50ന് പ്രവർത്തനം പുനരാരംഭിച്ചതായും എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനക്കമ്പനികൾ സാധാരണ നിലയിൽ സർവീസ് നടത്തി. പൊടിയകന്ന് നഗരം തെളിഞ്ഞതോടെ ഇന്നലെ ജനജീവിതം സാധാരണ നിലയിലെത്തി.
ഒരാഴ്ചയ്ക്കിടെ കുവൈത്തിനെ പൊടിയിൽ മുക്കിയ രണ്ടാമത്തെ മണൽക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം നിർത്തിവച്ചു. കുവൈത്തിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങൾ അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് യാത്ര തുടർന്നത്.
ജോലി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാനാവാത്തവിധം പൊടിപടലങ്ങൾ നിറഞ്ഞതോടെ മണിക്കൂറുകളോളം ഓഫിസിൽ തന്നെ കഴിച്ചുകൂട്ടിയവരുമുണ്ട്.ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതം ദുഷ്കരമാക്കി. മുൻപിലുള്ള വാഹനം കാണാനാവാത്തവിധം പൊടിയിൽ മറഞ്ഞതോടെ ഒട്ടേറെ വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല