1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2022

സ്വന്തം ലേഖകൻ: മാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയും സ്‌പെയ്‌നും ഒപ്പം ജപ്പാനും കോസ്റ്ററീക്കയും അടങ്ങിയ ഇ ഗ്രൂപ്പിന് മരണ ഗ്രൂപ്പെന്ന വിശേഷണം ലഭിച്ചപ്പോള്‍ പലരും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ആ വിശേഷണം അച്ചട്ടായിരിക്കുകയാണ് അതിന് കാരണമായതോ ജപ്പാനും.

ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നു ഒന്നാം സ്ഥാനക്കാരായി ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടന്നതോടെ ജപ്പാൻ ലോകത്തോട് ഒരിക്കൽ കൂടി വിളിച്ചു പറയുന്നു– പൊരുതാനുള്ള മനസ്സുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല. സാമുറായ് ബ്ലൂവെന്നു വിളിപ്പേരുള്ള ജപ്പാൻ ഫുട്ബോൾ ടീം ഒരാഴ്ചയ്ക്കിടെ 2 മുൻ ലോക ജേതാക്കളെയാണു മലർത്തിയടിച്ചത്.

ആദ്യം ജർമനിയും കഴിഞ്ഞ ദിവസം സ്പെയിനുമാണു ജപ്പാന്റെ പോരാട്ടവീര്യത്തിനു മുന്നിൽ സുല്ലിട്ടത്. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ക്രൊയേഷ്യയാണു പ്രീ ക്വാർട്ടറിൽ ജപ്പാന്റെ എതിരാളികൾ. ജയമോ തോൽവിയോയെന്നു പ്രവചിക്കാനാവില്ല. ഒരു കാര്യമുറപ്പ്. അവസാന വിസിൽ മുഴങ്ങുന്നതുവരെ ജപ്പാൻ വീറോടെ പൊരുതും. 1998ൽ ആണ് ജപ്പാൻ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. അന്നു മുതൽ പതിവുകാരാണ്.

1954 മുതൽ 1970 വരെ ഇന്ത്യയും ജപ്പാനും ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടിയത് 10 തവണ. അതിൽ 6 എണ്ണത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം. അതിനു ശേഷം ഏറ്റുമുട്ടിയത് 8 തവണ. ഇന്ത്യയ്ക്കു സമ്പൂർണ തോൽവിയായിരുന്നു ഫലം.

ഷുചി ഗോണ്ടയും മിക്കി യമാനെയും കോ ഇറ്റാക്കുറയും മായ യോഷിദയും യുറ്റോ നഗാറ്റോമോയും വടാരു എന്‍ഡോയും ഹൈഡെമാസ മോറിറ്റയും റിറ്റ്‌സു ഡൊവാനും ഡായ്ച്ചി കമാഡയും യുകി സോമയും അയാസെ ഉഡയും അടങ്ങിയ ജപ്പാന്‍ നിര ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത് പെട്ടെന്ന് ഒരു സുപ്രഭാതത്തിലുണ്ടായ ഫുട്‌ബോള്‍ മുന്നേറ്റം കൊണ്ടല്ല. പതിറ്റാണ്ടുകളായി ജപ്പാന്‍ ഫുട്‌ബോള്‍ രാജ്യത്തെ യുവ താരങ്ങളെ കണ്ടെത്താനും അവരുടെ ചിട്ടയായ വളര്‍ച്ചയില്‍ ഒപ്പം നില്‍ക്കാനും ശ്രമിച്ചതിന്റെ ഫലം കൊണ്ട് കൂടിയുമായിരുന്നു.

ജപ്പാന്‍ ഫുട്‌ബോളിന്റെ ഈ ചിട്ടയായ വളര്‍ച്ചയെ കുറിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെയും റോയിറ്റേഴ്‌സിലെയും മുന്‍ മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റിയന്‍ മൊഫെറ്റ് ‘ജാപ്പനീസ് റൂള്‍സ്’ എന്ന തന്റെ പ്രശസ്തമായ പുസ്തകത്തില്‍ പറയുന്നുണ്ട്. മൊഫെറ്റ് 2002-ല്‍ ഗാര്‍ഡിയനിലെഴുതിയ ലേഖനത്തില്‍ ബ്രസീലിയന്‍ ഇതിഹാസ താരം സീക്കോ ജപ്പാനിലെ കാഷിമ ആന്റ്‌ലേഴ്‌സ് എന്ന ഒരു സാധാരണ ഫുട്‌ബോള്‍ ക്ലബ്ബിലെത്തിയതിനെ കുറിച്ച് പറയുന്നുണ്ട്.

പണം തന്നെയായിരുന്നു അദ്ദേഹത്തെ ആ ജാപ്പനീസ് ക്ലബ്ബിലേക്ക് ആകര്‍ഷിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചതെങ്കിലും പഠിക്കാനുള്ള ജാപ്പനീസ് താരങ്ങളുടെ ആത്മാര്‍ഥമായ സന്നദ്ധതയും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. കളിക്കിടെ വരുത്തുന്ന പിഴവുകളില്‍ മത്സരങ്ങള്‍ക്ക് ശേഷം ക്ലബ്ബിലെ താരങ്ങളോട് അദ്ദേഹം പൊട്ടിത്തെറിക്കുമായിരുന്നു.

ടീമിലെ കളിക്കാരാകട്ടെ കളിയുടെ അവലോകനത്തിനിടെ സീക്കോ ചൂണ്ടിക്കാട്ടുന്ന ഓരോ ചെറിയ പിഴവുകള്‍ പോലും എഴുതിവെയ്ക്കുകയും അടുത്ത മത്സരത്തിനു മുമ്പ് അവ ഒന്നുകൂടി വായിച്ച് ഒരു പരീക്ഷയ്‌ക്കെന്ന പോലെ തയ്യാറെടുക്കുകയും ചെയ്യുമായിരുന്നു.

30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജപ്പാന്‍ രാജ്യത്തിന്റെ ഇന്ന് കാണുന്ന ഫുട്ബോളിന്റെ വളര്‍ച്ചയിലേക്കുള്ള ആദ്യ വിത്ത് പാകിയത്. ഫലം എന്തെന്ന് ചിന്തിക്കാതെ അവര്‍ പ്രവൃത്തികള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കി. 1992-ല്‍ ജപ്പാന്‍ ഫുട്ബോള്‍ ലീഗിന്റെ തുടക്കവും അതുപോലെ തന്നെയായിരുന്നു. മുന്‍നിര യൂറോപ്യന്‍ ക്ലബ്ബുകളുമായി പൊരുതാനുതകുന്ന തരത്തില്‍ ക്ലബ്ബുകളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു അത്.

ലീഗ് സ്ഥാപിതമായപ്പോള്‍ 2092-ല്‍ ലോകകപ്പ് നേടുക എന്നത് ലക്ഷ്യമിട്ട് 100 വര്‍ഷ പദ്ധതിക്കും ജപ്പാന്‍ തുടക്കം കുറിച്ചിരുന്നു. ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചായിരുന്നു ഈ പദ്ധതി. അതിന്റെ ഫലമെന്നോണം 1998 മുതല്‍ ജപ്പാന്‍ തുടര്‍ച്ചയായി ലോകകപ്പിന് യോഗ്യത നേടുന്നുണ്ട്. ജാപ്പനീസ് ലീഗിന്റെ വേരുകള്‍ വര്‍ധിപ്പിക്കുക എന്നതായിരുന്നു ആ പദ്ധതികളില്‍ ഒന്ന്. അത് കളിക്കാരുടെ വര്‍ധനവിനും കാരണമായി.

ഇതോടൊപ്പം മികച്ച പരിശീലകരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു. രാജ്യങ്ങള്‍ക്ക് പലപ്പോഴും ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നത് അതത് രാജ്യക്കാര്‍ തന്നെയായ പരിശീലകരാണെന്ന വസ്തുതയിലൂന്നിയ പദ്ധതികൂടിയായിരുന്നു അത്. ഹജിമെ മോറിയാസു എന്ന നിലവിലെ ജാപ്പനീസ് പരിശീലകന്‍ ഈ പദ്ധതിയുടെ ഭാഗമായി എത്തിയതാണ്.

ജെ-ലീഗ് ഏഷ്യയിലെ പ്രീമിയര്‍ ലീഗെന്ന തരത്തിലേക്ക് വളര്‍ന്നതോടെ അവരുടെശ്രദ്ധ യൂറോപ്പില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതിലേക്കായി. യൂറോപ്യന്‍മാരോട് മത്സരിക്കാന്‍ തക്ക ശാരീരിക ക്ഷമതയില്ലാത്തവരാണ് ജപ്പാന്‍ താരങ്ങളെന്ന മുന്‍ധാരണ പൊളിക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്.

അതിനാല്‍ തന്നെ 2016-ല്‍ ആദ്യഘട്ടമെന്ന നിലയില്‍ പ്രോജക്ട് ഡിഎന്‍എ എന്ന പേരില്‍ അവര്‍ കളിക്കാരുടെ നൈസര്‍ഗികമായ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനായി പദ്ധതി തയ്യാറാക്കി. 2030-ഓടെ ജപ്പാനെ മികച്ച ഫുട്ബോള്‍ താരങ്ങളെ വിദേശ ലീഗുകളിലെത്തിക്കുന്ന കേന്ദ്രമാക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

2016-ല്‍ ജാപ്പനീസ് ഫുട്ബോള്‍ അധികൃതര്‍ യൂറോപ്പിലുടനീളം പര്യടനം നടത്തി. വമ്പന്‍ ക്ലബ്ബുകളുടെ ബ്രാന്‍ഡ് മൂല്യം തേടിയായിരുന്നില്ല ആ യാത്ര. മറിച്ച് വെസ്റ്റ്ഹാം പോലെ മികച്ച അക്കാദമികളുള്ള ക്ലബ്ബുകളുമായി കൈകോര്‍ക്കാനായിരുന്നു അത്.

നിരവധി ജാപ്പനീസ് കളിക്കാര്‍ ഇപ്പോള്‍ യൂറോപ്യന്‍ ലീഗുകളില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിന് കാരണം പ്രോജക്ട് ഡിഎന്‍എ ആണെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ കൃത്യമായ ദീര്‍ഘവീക്ഷണത്തോടെ പടിപടിയായുള്ള പ്രവര്‍ത്തനങ്ങളാണ് ജപ്പാനെ ഇന്ന് ഖത്തര്‍ ലോകകപ്പിന്റെ പ്രാ ക്വാര്‍ട്ടറില്‍ എത്തിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.