
സ്വന്തം ലേഖകൻ: കുടുംബങ്ങളെ ടൂറിസ്റ്റ് വീസയിൽ ദുബായിലേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ടെങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം. ഇതിന് വേണ്ടി ഇനി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. കുടുംബത്തിന് സംഘമായി അപേക്ഷിക്കാവുന്ന മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസകൾ ഇപ്പോൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് ഇത് അനുവദിച്ച് നൽകിയിരിക്കുന്നത്. ഇതിനായി അപേക്ഷക്ക് വേണ്ടി ഐസിപി വെബ്സൈറ്റിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
അപേക്ഷയിൽ ഒരു കളർ ഫോട്ടോ, പാസ്പോർട്ടിന്റെ കോപ്പി, മെഡിക്കൽ ഇൻഷുറൻസ്, എന്നിവ കെെവശം ഉണ്ടായിരിക്കണം. യുഎഇയിൽ നിന്ന് മടങ്ങുന്നതിനുള്ള ടിക്കറ്റ് , 4000 ഡോളർ (ഏകദേശം 14,700 ദിർഹം) ബാങ്ക് ബാലൻസുള്ള ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഹോട്ടലോ താമസസ്ഥല വിലാസം എന്നിവ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതാണ്. വീസ നിരക്ക് 750 ദിർഹമാണ്. എന്നാൽ 3,025 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.
കുടുംബങ്ങൾക്ക് വിനോദസഞ്ചാരം, ചികിത്സ, രോഗിയോടൊപ്പം അനുഗമിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ഗ്രൂപ് വീസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വീസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട 15 സേവനങ്ങൾ അപ്ഡേറ്റ് ചെയ്തെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
വ്യക്തിപരമായി അപേക്ഷിക്കുന്നവർക്കാണ് വീസ ലഭിക്കുന്നത്, ഏജന്റ് വഴി അപേക്ഷ ലഭിക്കുന്നവർക്ക് സൗകര്യം ലഭിക്കുന്നില്ല. വീസയ്ക്ക് ട്രാവൽ ഏജൻസികൾക്ക് ക്വാട്ടയും അനുവദിച്ചിട്ടില്ല, പ്രവാസികൾക്ക് ആണ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത്. അഞ്ചുവർഷ കാലാവധിയുള്ള വീസയാണ് നൽകുന്നത്. 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ള കുടുംബങ്ങൾക്കാണ് അനുവദിക്കുക. 90 ദിവസം വരെ തുടർച്ചയായി ഇവർക്ക് ദുബായിൽ തങ്ങാൻ സാധിക്കും. വർഷത്തിൽ 180 ദിവസത്തേക്ക് വീസ നീട്ടാനും സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല