1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് വൈകാതെ ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയില്‍ വലിയ നിക്ഷേപ സാധ്യതകളാണ് സൗദിയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദില്‍ നടക്കുന്ന നാലാമത് ഗ്ലോബല്‍ ഹെല്‍ത്ത് എക്‌സിബിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 രാജ്യങ്ങളില്‍ നിന്നായി 250 ഓളം കമ്പനികള്‍ പങ്കെടുക്കുന്ന എക്‌സിബിഷന്‍ നാളെയാണ് അവസാനിക്കുക.

ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഒരു തവണ ചേര്‍ന്നാല്‍ പിന്നെ വര്‍ഷത്തില്‍ പുതുക്കേണ്ടതില്ല. ആജീവനാന്ത അംഗത്വമാണ് ലഭിക്കുക. സര്‍ക്കാര്‍ സബ്‌സിഡിയോടെയുള്ള ഇന്‍ഷുറന്‍സ് ആയിരിക്കും ഇത്. ചികിത്സക്ക് സാമ്പത്തിക പരിധി, നിര്‍ണിതമായ രോഗം തുടങ്ങിയ യാതൊരു മാനദണ്ഡവും ഉണ്ടാവില്ല. 80 വയസ്സ് തികയുന്നത് വരെ പൗരന് പരിപൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പുനല്‍കുന്നതാണ് നാഷണല്‍ ഇന്‍ഷുറന്‍സെന്നും മന്ത്രി വിശദീകരിച്ചു.

ചികില്‍സാ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ കമ്പനികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിബന്ധനയും ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉണ്ടാവില്ല. ആരോഗ്യ ക്ലസ്റ്ററുകളുടെ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ സൗദി പൗരന്മാര്‍ക്ക് പദ്ധതിയില്‍ പ്രത്യേക ക്ലസ്റ്ററുകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷത്തിന്റെ പകുതിയോടെ നടപ്പാക്കുമെന്ന് പറയുന്ന പദ്ധതിയില്‍ വിദേശികള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് അറിയാനായിട്ടില്ല.

നിലവില്‍ നിരവധി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ രാജ്യത്തുണ്ട്. വിദേശികള്‍ക്ക് താമസരേഖ ലഭിക്കണമെങ്കിലും ഇഖാമ പുതുക്കണമെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. തൊഴില്‍, ജോലിചെയ്യുന്ന സ്ഥാപനം, വയസ്സ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തൊഴിലാളിക്ക് പോളിസിയും ഇന്‍ഷുറന്‍സ് കമ്പനിയും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

ഭാവിയില്‍ രാജ്യത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലക്ക് അഞ്ചിരട്ടി വളര്‍ച്ചയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. ജനസംഖ്യ വര്‍ധനയും പ്രീമിയം റെസിഡന്‍സി ഉടമകളുടെയും വിനോദ സഞ്ചാരികളുടെയും എണ്ണക്കൂടുതലുമാണ് കാരണം. ആരോഗ്യസേവന രംഗത്ത് സ്വകാര്യ മേഖലക്ക് കൂടുതല്‍ ഇടവും സൗകര്യവും നല്‍കിയാല്‍ വളര്‍ച്ച 20 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലെത്തും. 2030 ആകുമ്പോഴേക്ക് ഈ മേഖലയില്‍ 330 ബില്യണ്‍ റിയാല്‍ നിക്ഷേപമുണ്ടാകും. അതിനാല്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് അവസരമുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തെ പൗരന്‍മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സൗദിയില്‍ ഒരു വ്യക്തിയുടെ ശരാശരി ആയുസ് 2016 ല്‍ 74 ആയിരുന്നത് 2022ല്‍ 77.6 ആയി വര്‍ധിച്ചു. ഒരു ലക്ഷം മരണങ്ങളില്‍ 28 എണ്ണമാണ് റോഡപകടങ്ങളിലൂടെ സംഭവിച്ചിരുന്നത്. ഇത് 14 ആയി കുറഞ്ഞു. മെഡിക്കല്‍ ടൂറിസം രംഗത്തേക്ക് കൂടി രാജ്യം പ്രവേശിച്ചതായും ആരോഗ്യ മന്ത്രി ഫഹദ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.