ലണ്ടന്‍:ലേബര്‍ സര്‍ക്കാറിന്റെ കാലത്ത് സ്പീഡിംങ് ടിക്കറ്റുകളില്‍ നിന്നും 1ബില്യണ്‍ പൗണ്ട് ലഭിച്ചെന്ന് വെളിപ്പെടുത്തല്‍. ഇതില്‍ പകുതിയോളം ലഭിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വന്ന സ്പീഡ് ക്യാമറ സംവിധാനം കാരണം പിഴയടക്കേണ്ടിവന്നത് 17മില്യണ്‍ വാഹനഉടമകള്‍ക്കാണ്.
എല്ലാ വരുമാനവും നേരിട്ട് ട്രഷറിയിലേക്ക് പോകുന്ന ലേബര്‍ ഭരണകാലത്തെ അവസാനഘട്ടത്തില്‍ മണിക്കൂറില്‍ 10,000പൗണ്ട് വരെയാണ് ഖജനാവിലേക്കെത്തുന്നത്. 2005നും, 2009നും ഇടയ്ക്ക് ഇംഗ്ലണ്ടിലും വെയില്‍സിലുമായി അമിതവേഗതയ്ക്ക് പിഴയടയ്ക്കാനായി 8,282,905നോട്ടീസുകളാണ് നല്‍കിയത്. ഓരോ കുറ്റത്തിനും 60പൗണ്ട് പിഴയടക്കാനാണ് നോട്ടീസ്. അതായത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡ്രൈവര്‍മാര്‍ പിഴയിനത്തില്‍ അടച്ചത് 496,974,300പൗണ്ടാണ്.
ടോറി എം.പി ഡേവിഡ് റഫ്‌ലിയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് വാഹനഡ്രൈവര്‍മാരെ പണം നേടാനുള്ള യന്ത്രമായാണ് ലേബര്‍ സര്‍ക്കാര്‍ കണക്കാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷത്തിനുള്ളില്‍ മോട്ടോറിസ്റ്റുകളില്‍ നിന്നും അരലക്ഷംകോടി പൗണ്ട് ഈടാക്കിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ പണം റോഡുകള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിച്ചു എന്നാരും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പീഡ് ക്യാമറകളാണ് ഇത്രയും പേര്‍ക്ക് പിഴയടക്കേണ്ടി വരാന്‍ കാരണം. ഇത് നിലവില്‍ വന്നതിനുശേഷം 2000ത്തിലുണ്ടായിരുന്ന 40പൗണ്ട് പിഴ എന്നത് മാറി 60പൗണ്ടായി. 1997ല്‍ ടോണി ബ്ലെയറിനെ തിരഞ്ഞെടുത്തകാലത്ത് വാഹനഉപഭോക്താക്കളുടെ പിഴയിനത്തില്‍ ലഭിച്ചത് 28.5മില്യണ്‍ പൗണ്ടായിരുന്നു. 2009ല്‍ ഇത് 68,161,320പൗണ്ടായി മാറി.
2007 ഏപ്രില്‍ 1ന് പോലീസും ലോക്കല്‍ അതോറിറ്റികളും ചേര്‍ന്ന് ക്യാമറ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വരെ ഈ പിഴയുടെ ഒരു ഭാഗം ക്യാമറകള്‍ വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്നിന് ശേഷം ഒരു നിശ്ചിത തുക റോഡ് സുരക്ഷയ്ക്ക് വേണ്ടി ചിലവാക്കാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ പിഴയിനത്തില്‍ നിന്ന് ലഭിക്കുന്ന എല്ലാ തുകയും ഖജനാവിലേക്കാണ് പോകുന്നത്.
റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനേക്കാള്‍ പണം പിരിപ്പിക്കുന്ന കാര്യത്തിലാണ് സ്പീഡ് ക്യാമറകള്‍ മുന്നിലെന്നാണ് മോട്ടോറിംങ്ങിനെക്കിനെക്കുറിച്ച് ആര്‍.എ.സിയുടെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 74% ഡ്രൈവര്‍മാരും അഭിപ്രായപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല