സ്വന്തം ലേഖകൻ: യുഎസിൽ ട്രംപിൻ്റെ ഇംപീച്ച്മെൻ്റ് വിചാരണാ കോലാഹലങ്ങൾ അവസാനിച്ചതോടെ 1.9 ട്രില്യൻ ഡോളറിൻ്റെ കൊറോണ വൈറസ് ദുരിതാശ്വാസ പദ്ധതിയുടെ പണിപ്പുരയിലാണ് പ്രസിഡൻ്റ് ജോ ബൈഡൻ. അടിസ്ഥാന സൗകര്യം, കുടിയേറ്റം, ക്രിമിനല്‍ നീതി പരിഷ്‌കരണം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ ബൈഡന് മേല്‍ സമ്മര്‍ദ്ദമുണ്ട്.
കൊറോണ വൈറസ് ദുരിതാശ്വാസം പാസാക്കിയെടുക്കാന്‍ ഹൗസ് കമ്മിറ്റികള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇടവേളയില്‍ നിന്ന് സെനറ്റര്‍മാര്‍ മടങ്ങിയെത്തുമ്പോള്‍ കുറ്റമറ്റ ഒരു പാക്കേജ് അവതരിപ്പിക്കാനാണ് ബൈഡൻ ടീമിൻ്റെ ശ്രമം. ‘രാജ്യത്തിന്റെ ആത്മാവിനെ സുഖപ്പെടുത്തുന്നതിന്’ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രസിഡൻ്റ് ആഹ്വാനം ചെയ്തിരുന്നു.
കൊവിഡ് പ്രതിസന്ധിയെ മറികടക്കാനായി ഏതു വിധേനയും ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കന്മാരെയും ചേര്‍ത്തു കൊണ്ട് ഉഭയകക്ഷി മുന്നേറ്റമാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ ഇരുസഭകളിലും മേധാവിത്തമുണ്ടെങ്കിലും സെനറ്റിലെ ചില വെല്ലുവിളികൾ മറികടക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് റിപ്പബ്ലിക്കന്‍ പിന്തുണ ആവശ്യമാണ്.
എന്നാൽ തന്റെ പാര്‍ട്ടിയുടെ ഭൂരിപക്ഷത്തേയും സ്വാധീനിക്കാന്‍ ട്രംപിന് ഇപ്പോഴും കഴിയുന്നു. “റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപ് തീര്‍ച്ചയായും ഒരു ശക്തിയായി തുടരും. അവര്‍ ബന്ദികളാണോ അല്ലയോ എന്ന് അവര്‍ തീരുമാനിക്കേണ്ടതുണ്ട്,“ ലിബറല്‍ ചിന്താ കേന്ദ്രമായ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിന്നി സ്റ്റാചെല്‍ബര്‍ഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല