സ്വന്തം ലേഖകൻ: നായ്ക്കള്‍ക്കായി യു.എ.ഇയിലെ ആദ്യത്തെ ജിം അബൂദബിയില്‍ തുറന്ന് ഇമാറാത്തി മൃഗസ്നേഹി. മന്‍സൂര്‍ അല്‍ ഹമ്മാദിയെന്ന സ്വദേശിയാണ് നായ്ക്കള്‍ക്ക് മാത്രമായി ജിം തുറന്നത്. ഇതിനുപുറമേ നായ്ക്കള്‍ക്ക് മറ്റ് ഉപകരണങ്ങളും പ്രോട്ടീനുകളും ഭക്ഷ്യവസ്തുക്കളുമൊക്കെ ഒരുക്കിയിട്ടുണ്ട്. ജിമ്മില്‍ വരുന്നത് നായ്ക്കള്‍ ഇഷ്ടപ്പെടുമെന്നു പറയുന്ന മന്‍സൂര്‍, സാധാരണ നായ്ക്കള്‍ ദിവസവും മൂന്നുകിലോമീറ്റര്‍ വരെ ഓടുമെന്നും എന്നാല്‍, വീടുകളില്‍ ഓമനിച്ചു വളര്‍ത്തുന്ന നായ്ക്കള്‍ ഓടാറില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതാണ് വളര്‍ത്തുനായ്ക്കളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കും സ്വഭാവദൂഷ്യങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. ‘പോഷ് പെറ്റ്സ് ബ്യൂട്ടിക് ആൻഡ് സ്പാ’എന്നാണ് ജിമ്മിന്റെ പേര്. ജിമ്മില്‍ നായ്ക്കള്‍ക്കായി ട്രേഡ് മില്‍ ഓട്ടമത്സരം വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ദൂരവും വേഗവും കരസ്ഥമാക്കുന്ന നായ്ക്കള്‍ക്ക് സമ്മാനവും സൗജന്യ പരിശീലനവും നല്‍കും. റോട്ട് വീലര്‍, സൈബീരിയന്‍ ഹസ്കി, ഇംഗ്ലീഷ് കോക്കര്‍ സ്പാനിയല്‍ എന്നിങ്ങനെ മൂന്ന് നായ്ക്കളെയും മന്‍സൂര്‍ വളര്‍ത്തുന്നുണ്ട്. സഞ്ചാരികൂടിയായ മന്‍സൂര്‍ ജര്‍മനിയിലാണ് നായ്ക്കളുടെ ട്രെഡ് മില്‍ കാണുന്നത്.
ഇതൊരെണ്ണം വാങ്ങി യു.എ.ഇയിലെത്തിച്ച് സ്വന്തം നായ്ക്കളെ നടത്തിച്ചപ്പോഴാണ് അവയുടെ ആരോഗ്യത്തിലും പെരുമാറ്റത്തിലും ശരീരത്തിലുമൊക്കെ ഉണ്ടായ മാറ്റം ശ്രദ്ധിച്ചത്. ഇതോടെയാണ് ഇമാറാത്തിലെ നായ്ക്കള്‍ക്കായി ജിം തുടങ്ങുകയെന്ന തീരുമാനമെടുത്തത്. ഇമാറാത്തിലെ ചൂടേറിയ കാലാവസ്ഥയില്‍ പുറത്ത് നടക്കാന്‍ പോയാൽ നായുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ട്രേഡ് മില്ലിലെ ഓട്ടവും നടത്തവുമൊക്കെ ഉപകാരപ്രദമാണെന്നും മന്‍സൂര്‍ പറയുന്നു.
ജിം സെഷനില്‍ മിനിറ്റിന് ഒരു ദിര്‍ഹമാണ് ഈടാക്കുക. ആദ്യ സന്ദര്‍ശനത്തില്‍ നായ്ക്കള്‍ക്ക് ട്രെഡ് മില്ലില്‍ 15 മിനിറ്റും ആഴ്ചതോറും അഞ്ചുമിനിറ്റ് വീതം സമയം കൂട്ടിനല്‍കി മാസാവസാനത്തോടെ അരമണിക്കൂറാക്കി സമയം വര്‍ധിപ്പിക്കും. നായ്ക്കളെയുമായി കൂടുതല്‍ ആളുകള്‍ ജിമ്മില്‍ എത്തുന്നത് പരിഗണിച്ച് അബൂദബിയില്തന്നെ മറ്റൊന്ന് തുടങ്ങാന്‍ മന്‍സൂര്‍ പദ്ധതിയിടുന്നുണ്ട്. പിന്നീട് ദുബൈയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും ജിം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും മന്‍സൂര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല