
സ്വന്തം ലേഖകൻ: സൗദി സാംസ്കാരിക മന്ത്രാലയം കവിതാ സംഗീത നൃത്ത സാഹിത്യ സമ്മേളനങ്ങൾ, വിഷ്വൽ ആർട്ട് പ്രദർശനങ്ങൾ, ഫാഷൻ ഷോകൾ തുടങ്ങിയ കലാ സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകുന്നതിനായി “അബ്ദാ” എന്ന പേരിൽ ഒരു ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. മുൻപ്, ഈ നാല് തരത്തിലുള്ള പരിപാടികൾക്ക് അനുമതി ലഭിക്കാൻ, വിഷ്വൽ ആർട്ട്സ് അതോറിറ്റി, ഫാഷൻ അതോറിറ്റി, ലിറ്ററേച്ചർ, പബ്ലിഷിങ്, ട്രാൻസ്ലേഷൻ അതോറിറ്റി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സ്ഥാപനങ്ങളിൽ അപേക്ഷ നൽകണമായിരുന്നു.
ദൃശ്യകലാ പ്രദർശനങ്ങൾക്ക് നേരത്തെ ഇൻഫർമേഷൻ മന്ത്രാലയത്തിന്‍റെ അനുമതി തേടണമായിരുന്നു. ഇനി മുതൽ ഇത് വിഷ്വൽ അർട്സ് കമ്മീഷനിലേക്ക് മാറ്റി. കൂടാതെ കവിതാ സായാഹ്നം, കവിയരങ്ങ് പോലുളളവയ്ക്കുള്ള അനുമതിയും സാഹിത്യ സിംപോസിയത്തിനുള്ള അനുമതിയും, ഇൻഫർമേഷൻ മന്ത്രാലയത്തിൽ നിന്ന് സാഹിത്യം, പ്രസിദ്ധീകരണ, വിവർത്തന കമ്മീഷനിലേക്ക് മാറ്റി.
രാജ്യത്തെ സാംസ്കാരിക പ്രദർശനങ്ങൾ നവീകരിക്കുന്നതിനും സാംസ്കാരിക വശങ്ങളിൽ വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നു.സൗദിയിലെ വിവിധ കലാ സാംസ്കാരിക പരിശീലനം നടത്തുന്നവർക്കും പ്രതിഭകൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഔദ്യോഗിക മാർഗമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധതരം ലൈസൻസുകൾ നേടാൻ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യുക, ആവശ്യമായ സേവനം തിരഞ്ഞെടുക്കുക മതിയായ വിവരങ്ങൾ നൽകുക,ഫീസ് ഒടുക്കുക, അപേക്ഷയുടെ പുരോഗതി പരിശോധിക്കുക, അംഗീകാരം ലഭിക്കുന്ന പക്ഷം ഉടനടി പ്രിന്‍റ് എടുത്ത് അനുമതി കരസ്ഥമാക്കാം.
പ്രധാനമായും വാണിജ്യ പരമായ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായ സാഹിത്യ ഏജന്‍റ്, സാഹിത്യ ഏജൻസികൾ, കരകൗശല സ്ഥാപനങ്ങൾ, തെരുവോര ഭക്ഷണ കച്ചവടം, പാരമ്പര്യ ഭക്ഷണശാല, ആർട്ട് ഗാലറി, വായനശാല സേവനങ്ങൾ, പൊതു, സ്വകാര്യ മേഖലകളിൽ മ്യൂസിയങ്ങൾ, സിനിമ തിയറ്റർ, സിനിമാ പ്രദർശന സംഘാടനം, പെർഫോമൻസ് ആർട്ട് തിയറ്റർ പ്രവർത്തനങ്ങൾ, തിയറ്റർ പെർഫോമൻസ് രംഗത്തെ നിർമാണം, തിയറ്റർ പെർഫോമൻസ് ട്രൂപ്പകളും മേളകളും, ഫിലിം, ടെലിവിഷൻ സീരിയൽ നിർമാണം, സ്റ്റുഡിയോ പ്രവർത്തനങ്ങൾ, സിനിമ,ചാനൽ പരിപാടികളുടെ വിതരണം, വിഷ്വൽ ആർട്സ് സ്റ്റുഡിയോ ക്രിയേറ്റീവ് ആർട്സിനുള്ള ഇടങ്ങൾ, കലാസാഹിത്യ പരിഭാഷ പ്രവർത്തനങ്ങൾ, സിനീമാ ഷൂട്ടിങ് അനുമതികൾ, പരിശീലന കേന്ദ്രങ്ങളുടേയും പദ്ധതികളുടേയും നടത്തിപ്പിനാവശ്യമായ ഔദ്യോഗിക അനുമതിപത്രങ്ങളും പെർമിറ്റുകളും എന്നിവയും നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല