1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2024

സ്വന്തം ലേഖകൻ: സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് തങ്ങളുടെ വിശ്രമമില്ലാത്ത പ്രവർത്തനം തുടരുകയാണെന്ന് റഹിം നിയമ സഹായ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ എംബസിയുടെയും റിയാദിലെയും, പൊതുസമൂഹത്തിന്റെയും പൂർണ്ണ പിന്തുണയോടെ കഴിഞ്ഞ 18 വർഷമായി നടത്തി കൊണ്ടിരിക്കുന്ന ശ്രമം ഏറെ താമസിയാതെ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം ലക്ഷ്യത്തിനരികെ നിൽക്കുമ്പോൾ ലോകമാകെയുള്ള മലയാളികൾ ഉൾപ്പടെയുള്ള എല്ലാ മനുഷ്യസ്നേഹികൾക്കും നന്ദി പറയുകയാണെന്ന് സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.

ഈ കേസിലെ പ്രധാന കടമ്പ പണം മാത്രമായിരുന്നില്ല. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നൽകുക എന്നതായിരുന്നു. അതിനായാണ് ദീർഘകാലം കഠിന ശ്രമങ്ങൾ നടന്നത്. സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ടയാളുടെ സഹോദരന് പ്രായപൂർത്തിയായിരുന്നില്ല. അത് കൊണ്ട് വിധി പ്രഖ്യാപനത്തിന് കാലതാമസമുണ്ടാക്കി. ഈ കാലഘട്ടം ഉപയോഗപ്പെടുത്തിയാണ് സഹായ സമിതി പലവഴിയായി റഹീമിന്റെ കുടുംബവുമായി ചർച്ചകൾ നടത്തിയത്. എല്ലാ വഴികളും പരാജയപ്പെട്ടെങ്കിലും സമിതി പിന്മാറിയില്ല. സാധ്യമായ പുതിയ വഴികൾ തേടി.

അനുരഞ്ജനത്തിനായി മരിച്ച അനസിന്റെ വക്കീലുമായും ബന്ധുക്കളുമായും നിരവധി തവണ കൂടിക്കാഴ്ച നടത്തി. കുടുംബം വധശിക്ഷയില്‍ കവിഞ്ഞ ഒരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. കുടുംബം തീരുമാനത്തിൽ നിന്ന് മാറാത്തതിനാൽ വിധി നടപ്പാക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് പറഞ്ഞെങ്കിലും വക്കീലുമായുള്ള ചർച്ചകൾ സഹായ സമിതി തുടർന്ന് വന്നു.

റഹീമിന്റെ വൃദ്ധയായ മാതാവിന്റെ അവസ്ഥയും മറ്റ് സാഹചര്യങ്ങളും ബോധ്യപ്പെടുത്തി കുടുംബവുമായി വീണ്ടും സംസാരിക്കാൻ അപേക്ഷിച്ചു. ഒടുവിൽ ഒന്നരകോടി റിയാല്‍ (34 കോടി രൂപ) നൽകിയാൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കാൻ തയാറാണെന്ന് കുടുംബം അറിയിച്ചതായി വക്കീൽ വ്യക്തമാക്കി. തുക കുറച്ചു നൽകാന്‍ നിരന്തര പരിശ്രമം നടത്തിയെങ്കിലും കുടുംബം ആവശ്യത്തിലുറച്ചുനിന്നു.

മുന്നോട്ടുള്ള നടപടികളിൽ ഇന്ത്യൻ എംബസിയല്ലാതെ മറ്റാരും ബന്ധപ്പെടരുതെന്ന കർശനമായ നിബന്ധനയും കുടുംബം വച്ചതായി അഭിഭാഷകൻ അറിയിച്ചിരുന്നു. തുടക്കം മുതൽ തന്നെ എല്ലാ ചർച്ചകളിലും ഇന്ത്യൻ എംബസിയുടെ ഇടപെടലും പങ്കാളിത്തവും നിർണായകമായിരുന്നു. റഹീം സഹായ ജനകീയ സമിതി യോഗത്തിലാണ് ഒന്നരകോടി റിയാൽ (34 കോടി രൂപ) സമാഹരിക്കാനുള്ള ചരിത്രപരമായ തീരുമാനം പിറന്നത്. ഒന്നരകോടി റിയാൽ (34 കോടി രൂപ) ആറുമാസ കാലയളവിൽ സമാഹരിച്ച് നൽകാമെന്ന റഹീമിന്റെ കുടുംബത്തിന്റെ ഉറപ്പിനൊപ്പം റിയാദിലെ നിയമ സഹായ സമിതിയും എംബസിക്ക് ഉറപ്പ് നൽകി.

പിന്നീട് സമയം പാഴാക്കാതെ കൃത്യതയുള്ള പദ്ധതികൾക്ക് റിയാദിലെ റഹീം നിയമ സഹായസമിതി രൂപം നൽകി. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും നിയമ സഹായ സമിതിയുടെ മേൽനോട്ടത്തിൽ ട്രസ്റ്റിന് രൂപം നൽകി. നാട്ടിലെ സർവകക്ഷി സമിതിയുടെ മൂന്ന് പ്രധാന ഭാരവാഹികളുടെ പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. പിന്നീട് ട്രസ്റിന്റെയും റഹീമിന്റെ മാതാവിന്റെയും പേരുകളിൽ വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ ആരംഭിച്ചു.

സുതാര്യമായ രീതിയിൽ ഫണ്ട് സ്വരൂപിക്കാൻ മൊബൈൽ ആപ്പ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ക്യാംപെയ്ന്‍ ലോകത്തെങ്ങും ആരംഭിച്ചു. കുടുംബം നൽകിയ കാലാവധിക്ക് മുമ്പേ തന്നെ നാട്ടിൽ തുക സമാഹരിച്ചു. ദൗത്യം മലയാളികളുടെ ഐക്യവും ചേർത്ത് പിടിക്കലും കണ്ട് രാജ്യാന്തര മാധ്യമങ്ങൾ വരെ ചർച്ച ചെയ്തു.

പണം സമാഹരിക്കപ്പെട്ടയുടനെ തന്നെ റഹീമിന്റെ കുടുംബം ഇന്ത്യൻ എംബസിയെ വിവരമറിയിച്ചു. എംബസിയും റഹീമിന്റെ അഭിഭാഷകനും സൗദി കുടുംബത്തിന്റെ അഭിഭാഷകനെ കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ റഹീമിന്റെ അഭിഭാഷകൻ കോടതിയെയും ഗവർണറേറ്റിനെയും പണം സ്വരൂപിച്ച വിവരം കാണിച്ച് വധശിക്ഷ റദ്ദ് ചെയ്യണെമെന്ന് ആവശ്യപ്പെട്ടു.

അതിനിടെ സൗദി കുടുംബവും അഭിഭാഷകനും പണം സ്വീകരിച്ച് മാപ്പ് നൽകാൻ തങ്ങൾ തയാറാണെന്ന് ഗവർണറേറ്റിനെയും അറിയിച്ചു. പിന്നീട് ഓരോ ദിവസവും ഗവർണറേറ്റിൽ നിന്നും, കോടതയിൽ നിന്നുമുള്ള നിർദേശങ്ങൾക്കായി കാത്തിരുന്നു. സഹായ സമിതിക്കൊപ്പം എംബസിയും സഹായം നൽകി. ഇന്ത്യൻ എംബസിയും വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും ഇക്കാര്യത്തിൽ പുലർത്തിയ ജാഗ്രതയും ഇടപെടലുകളും ഏറെ പ്രശംസനീയമാണെന്ന് സഹായ സമിതി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ദയാധനവു അഭിഭാഷകനുള്ള തുകയും ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. ഗവർണറേറ്റിന്റെ നിർദേശത്തിന് കാത്തിരിക്കുകയാണ് എംബസി. ക്രിമിനൽ കോടതിയുടെ പേരിൽ സെർട്ടിഫൈഡ് ചെക്കാകും എംബസി നൽകുക. അതിന് ഗവർണറേറ്റ് രേഖാമൂലം അനുമതി നൽകേണ്ടതുണ്ട്.

അനുമതി ലഭിച്ചാൽ ചെക്ക് കൈമാറും. പിന്നീട് അനുരഞ്ജന കരാറുണ്ടാക്കുകയാണ് അടുത്ത ഘട്ടം. അതിനായി റഹീമിന്റെ അനന്തരാവകാശികൾ നേരിട്ട് എത്തുകയോ അല്ലെങ്കിൽ കരാറിൽ ഒപ്പ് വയ്ക്കാനുള്ള അനുമതി ഉൾപ്പടെ എല്ലാ അധികാരവും വക്കീലിന് നൽകി കൊണ്ടുള്ള കോടതി സാക്ഷ്യപ്പെടുത്തിയ പവർ അറ്റോണയുമായി എത്തി ഒപ്പ് വയ്ക്കുകയോ വേണം.

അത് കൂടെ കഴിഞ്ഞാൽ കേസിന്റെ പ്രധാന ഘട്ടം പൂർത്തിയാകും. പിന്നീട് ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് അനുരഞ്ജന കരാർ ഉൾപ്പടെയുള്ള രേഖകൾ പോകുന്നതോടെ വധശിക്ഷ റദ്ദാക്കും. പിന്നീട് ജയിൽ മോചനം നൽകാനുമുള്ള ഉത്തരവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.