![](https://www.nrimalayalee.com/wp-content/uploads/2021/03/Abu-Dhabi-International-Airport.-RPCR-Test-Inbound-Travelers-.jpg)
സ്വന്തം ലേഖകൻ: യാത്രാ നടപടികളിൽ ഇളവുള്ള 23 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം പുറത്തിറക്കി. കോവിഡ് തീവ്രത കണക്കിലെടുത്ത് 2 ആഴ്ചയിൽ ഒരിക്കൽ പരിഷ്കരിക്കുന്ന ഈ പട്ടികയിൽ ഇന്ത്യ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. ഗ്രീൻ രാജ്യക്കാർക്ക് യാത്രയ്ക്കു മുൻപുള്ള പിസിആർ, യുഎഇയിലെ ക്വാറന്റീൻ എന്നിവയിൽ ഇളവുണ്ട്.
പകരം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നടത്തുന്ന പിസിആർ ടെസ്റ്റ് ഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. നെഗറ്റീവാണെങ്കിൽ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കിൽ മാത്രം 10 ദിവസത്തെ ക്വാറന്റീൻ. ഇന്നുമുതൽ 10 ദിവസത്തേക്കു യാത്രാ വിലക്കുള്ളതിനാൽ ഇന്ത്യക്കാർക്ക് യുഎഇയിലേക്കു വരാനാകില്ല. യാത്രാവിലക്കു മാറിയാലും ഇന്ത്യ ഗ്രീൻ പട്ടികയിൽ ഇടംപിടിക്കുംവരെ അബുദാബിയിലേക്കു വരുന്നതിന് കടുത്ത നിയന്ത്രണം തുടരും.
യാത്രയ്ക്കു മുൻപ് ഐസിഎ ഗ്രീൻസിഗ്നലും 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വേണം. ഇവിടെ എത്തിയാൽ 10 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുമുണ്ട്. കോവിഡ് രൂക്ഷമായ റെഡ് രാജ്യങ്ങളിൽനിന്നു വരുന്ന വാക്സീൻ എടുത്തവരും വൊളന്റിയർമാരും 10 ദിവസം ക്വാറന്റീനിലിരിക്കണം.
ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ക്യൂബ, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഇസ്രയേൽ, ജപ്പാൻ, മൗറീഷ്യസ്, മൊറോക്കോ, ന്യുസീലൻഡ്, പോർച്ചുഗൽ, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ്, തായ് വാൻ, താജിക്കിസ്ഥാൻ, യുകെ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് പുതുക്കിയ ഗ്രീൻ പട്ടികയിൽ ഇടം പിടിച്ചത്. കൂടുതൽ വിവരങ്ങൾ www.visitabudhabi.com എന്ന സൈറ്റിൽ അറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല