സ്വന്തം ലേഖകൻ: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്ക്കരിച്ചു. എല്ലാ ഗൾഫ് രാജ്യങ്ങളും ഇടംപിടിച്ച പട്ടികയിൽ ഇത്തവണയും ഇന്ത്യയില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തിയാലും ആറാം ദിവസവും പിസിആർ എടുത്താൽ മതി.
അതേസമയം കൊവിഡില്‍ നിന്നും രാജ്യം സാധാരണ നിലയിലേക്ക് മാറിയെന്നും ദൈവത്തോട് നന്ദി പറയുന്നു വെന്നും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഖസ്ർ അൽ ബാഹർ മജ്‌ലിസിൽ നടന്ന ചടങ്ങിൽ അതിഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് ഒരു പാട് പാഠങ്ങള്‍ പഠിപ്പിച്ചു. എന്നാല്‍ ഇന്ന് ജനജീവിതം സാധാരണ നിലയിലേക്കായിരിക്കുന്നു. ജനങ്ങള്‍ വീണ്ടും അവരുടെ ജോലിയില്‍ സജീവമായിരിക്കുന്നു. വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങിതുടങ്ങി. ആളുകൾ സ്വതന്ത്രമായ യാത്രകൾ ആരംഭിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിന്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിച്ചതും, വലിയ തരത്തിലുള്ള പരിശോധനകള്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ സാധിച്ചതും യുഎഇയെ കൊവിഡില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചു. ഇപ്പോള്‍ യുഎഇയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറവാണ്. ആരോഗ്യമേഖലയിലെ പ്രവർത്തകരുടെ ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു നേട്ടം കെെവരിക്കാന്‍ സാധിച്ചത്. പ്രതിസന്ധികാലം മറികടക്കാൻ സഹായിച്ചതിന് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വളരെ വെല്ലുവിളികള്‍ നിറഞ്ഞത് ആയിരുന്നു. കൊവിഡ് പ്രതിസന്ധി മൂലം പല രാജ്യങ്ങളും വലിയ തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിയേണ്ടിവന്നു. ചില രാജ്യങ്ങൾ കൊവിഡ് മൂലം വലിയ രീതിയില്‍ പ്രയാസപ്പെട്ടപ്പോൾ ആദ്യം കരകയറിയ രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ എന്നും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല