സ്വന്തം ലേഖകൻ: യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നതിന് കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. കോവിഡ് വ്യാപനനിരക്ക് ദശാംശം രണ്ടു ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. തീരുമാനം നാളെ പ്രാബല്യത്തിലാകും.
ദുബായിൽ താമസിച്ച് നിത്യേന അബുദാബിയിൽ ജോലിക്ക് പോയി വന്നിരുന്നവർക്കും സെയിൽസ്‌മാൻമാർക്കും മറ്റും ഇത് ഏറെ സഹായമാകും. അതേസമയം, യുഎഇയ്ക്ക് പുറത്തുനിന്നു അബുദാബി വിമാനത്താവളത്തിലെത്തുന്നതിന് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
അബൂദബി എമിറേറ്റിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡ് ഒഴിവാക്കി പുതിയ തീരുമാനം. അബൂദബി എമിറേറ്റ്‌സിലേക്ക് പ്രവേശിക്കാന്‍ കോവിഡ് ടെസ്റ്റ് ഒഴിവാക്കിയതിനു പിന്നാലെയാണിത്. തീരുമാനം സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുമാണ് റിസ്റ്റ്ബാന്‍ഡ് ഉപയോഗിക്കാതെ അബൂദബി അധികൃതര്‍ ഹോം ക്വാറന്റൈന്‍ അംഗീകരിച്ചത്. എന്നാല്‍ പോസിറ്റീവ് ആയവര്‍ ഇപ്പോഴും റിസ്റ്റ്ബാന്‍ഡ് ധരിക്കണം. ഹോം ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കുക, വ്യക്തിഗത ടെസ്റ്റിംഗ് ഷെഡ്യൂളുകള്‍ക്കായി മുന്‍കരുതല്‍ നടപടികള്‍ പാലിക്കുക, ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ നിരീക്ഷണം തുടങ്ങിയ ഉറപ്പുവരുത്താന്‍ കോവിഡ് 19 പാന്‍ഡെമിക്കിനായുള്ള അബൂദബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി കൂടുതല്‍ അംഗീകാരം നല്‍കി.
നിയമലംഘനങ്ങള്‍ അറ്റോര്‍ണി ജനറലിനെയാവും ബോധിപ്പിക്കുക. പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും വിജയങ്ങള്‍ നിലനിര്‍ത്തുന്നതിനും രാജ്യത്തിന്റെ സുസ്ഥിരത വീണ്ടെടുക്കലിനും മുന്നേറുന്നതിനുള്ള മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും സമിതി അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല