സ്വന്തം ലേഖകൻ: അബുദാബിക്ക് നേരെ വീണ്ടും ഹൂത്തികളുടെ വ്യോമാക്രമണ ശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ ഹൂത്തികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകര്‍ത്ത ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയുടെ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ ആക്രമണത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
‘ഏത് ഭീഷണിയും നേരിടാന്‍ രാജ്യം പൂര്‍ണ്ണ സന്നദ്ധമാണ്. യുഎഇയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും’ യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂവെന്നും ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ഹൂത്തികള്‍ അബുദാബിക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണ ശ്രമം.
അതിനിടെ ബുദാബി ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചും ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അറബ് ലീഗ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടയന്തര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം ഉന്നയിച്ചത്.
ആക്രണം അന്താാരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സിവിലയന്‍ കേന്ദ്രങ്ങള്‍ക്കും എണ്ണ വിതരണ ശൃംഖലക്കും സാമ്പത്തിക സുസ്ഥിരതക്കും വെല്ലുവിളിയാണെന്നും ഈജിപ്റ്റിലെ കെയ്റോയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
കൂട്ടായ്മയിലെ സ്ഥിരം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അന്താരാഷ്ട്ര സമൂഹം ഹൂത്തികള്‍ക്കെതിരെ നിര്‍ണായക നിലപാട് സ്വീകരിച്ചിട്ടില്ലെങ്കില്‍ അവര്‍ ഗള്‍ഫ് മേഖലയിലും യെമന്‍ ജനതയോടും കടുത്ത കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്ന് യുഎഇ സഹമന്ത്രി ഖലീഫ അല്‍ മറാര്‍ പറഞ്ഞു. നിലവില്‍ അറബ് ലീഗ് അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന കുവൈത്താണ് യോഗത്തിന് നേതൃത്വം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല