
സ്വന്തം ലേഖകൻ: നിമിഷങ്ങൾക്കകം ചെക്ക്–ഇൻ ചെയ്ത് വിമാനത്തിൽ കയറാവുന്ന അബുദാബി രാജ്യാന്തര വിമാനത്താവള നടപടികൾ ശ്രദ്ധേയമാകുന്നു. 10 സെക്കൻഡുകൾക്കകം ചെക്ക്–ഇൻ ചെയ്യാം. ബോർഡിങിന് 3 സെക്കൻഡ് മതി. നിർമിത ബുദ്ധി സമന്വയിപ്പിച്ച് സജ്ജമാക്കിയ ടെർമിനൽ എയിലാണ് ആയാസ രഹിത യാത്ര ഒരുക്കിയത്. ചെക്ക്–ഇൻ ചെയ്ത് സ്മാർട്ട് ഗേറ്റ് കടക്കുമ്പോൾ തന്നെ നിർമിത ബുദ്ധി ക്യാമറ സ്കാൻ ചെയ്തുകഴിഞ്ഞിരിക്കും.
യാത്രക്കാരന് നടപടികൾ പൂർത്തിയാക്കി ഗേറ്റിലെത്താൻ 12 മിനിറ്റ് മതി. അഞ്ചിടങ്ങളിൽ സ്ഥാപിച്ച ബയോമെട്രിക് സംവിധാനവും നടപടി എളുപ്പമാക്കുന്നു. വൈകാതെ 9 ഇടങ്ങളിൽ കൂടി ബയോമെട്രിക് സ്ഥാപിക്കും.
സെൽഫ് സർവീസ് ചെക്ക്–ഇൻ, സെൽഫ് സർവീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷൻ ഇ–ഗേറ്റ് തുടങ്ങി ഒട്ടേറെ നവീന സൗകര്യങ്ങൾ. ബയോമെട്രിക് കവാടത്തിലൂടെ യാത്രക്കാരൻ പ്രവേശിക്കുമ്പോൾ തന്നെ വ്യക്തിഗത രേഖകൾ സ്വമേധയാ രേഖപ്പെടുത്തുന്നതിനാൽ പാസ്പോർട്ടിൽ എക്സിറ്റ്/എൻട്രി സീലിനായി കാത്തുനിൽക്കേണ്ട. എല്ലാവർക്കും ഈ സേവനം ലഭിക്കും.
നിലവിൽ ഇത്തിഹാദ് യാത്രക്കാർക്കു മാത്രമുള്ള സെൽഫ് സർവീസ് ചെക്ക്–ഇൻ വൈകാതെ അബുദാബിയിൽനിന്ന് സർവീസ് നടത്തുന്ന എല്ലാ വിമാന യാത്രക്കാർക്കും ലഭ്യമാക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
അതിനിടെ വർഷാവസാനത്തോടെ 2.2 കോടി യാത്രക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങി അബുദാബി രാജ്യാന്തര വിമാനത്താവളം. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന അഞ്ചു സെക്ടറുകളിൽ കൊച്ചി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നഗരങ്ങൾ. അബുദാബിയിൽനിന്നും തിരിച്ചുമുള്ള യാത്രക്കാരുടെയും ടിക്കറ്റ് വിൽപനയുടെയും കാര്യത്തിൽ മുംബൈ ആണ് ഒന്നാമത്. കൊച്ചി, ഡൽഹി നഗരങ്ങൾ തൊട്ടുപിന്നിലുണ്ട്. ലണ്ടൻ, ദോഹ എന്നിവയാണ് പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ എത്തിയ മറ്റു നഗരങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല