സ്വന്തം ലേഖകൻ: നിര്‍മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള യാത്രാ ട്രെയിനിന്റെ ആദ്യ ദൃശ്യങ്ങള്‍ ഇത്തിഹാദ് റെയില്‍ അധികൃതര്‍ പുറത്തുവിട്ടു. അത്യാധുനിക സൗകര്യങ്ങളുമായി രാജകീയ യാത്രയാണ് ഇത്തിഹാദ് ട്രെയിനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. ഹൈസ്പീഡ് ട്രെയിനുകളുടെ സവിശേഷതയായ എയറോഡൈനാമിക് ഡിസൈനില്‍ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്ന ട്രെയിനിന്റെ ഇന്റീരിയര്‍ അതിമനോഹരവും സൗകര്യപ്രദവുമാണ്.
അത്യാധുനിക രീതിയില്‍ നിര്‍മിച്ചിട്ടുള്ള ട്രെയിനില്‍ വിമാനത്തിന്റേതിന് സമാനമായ സീറ്റുകളാണ് യാത്രാ ട്രെയിനില്‍ ഒരുക്കിയിക്കുന്നതെന്ന് ഇതിന്റെ ആദ്യ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരു വശങ്ങളിലുമായി രണ്ട് സീറ്റുകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. സില്‍വര്‍, ഗ്രേ നിറങ്ങളില്‍ മികച്ച കാഴ്ച ഭംഗിയാണ് കോച്ചുകള്‍ക്ക്. ഭക്ഷണം കഴിക്കുന്നതിനും പുസ്തകങ്ങളോ മറ്റോ വായിക്കുന്നതിനും ലാപ്ടോപ്പ് ഉപയോഗിക്കുന്നതിനും മറ്റും പാകത്തില്‍ സീറ്റിനു പിറകില്‍ ട്രേയും ഘടിപ്പിച്ചിട്ടുണ്ട്. ടേബിളിന്റെ ഇരുവശത്തും മുഖാമുഖം ഇരിക്കാവുന്ന രീതിയില്‍ സംവിധാനിച്ചിരിക്കുന്ന സീറ്റുകളും ലഭ്യമാണ്. വീല്‍ചെയറുകള്‍ക്കും കാറ്ററിംഗ് ട്രോളികള്‍ക്കും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ പാകത്തിലുള്ള സ്ഥല സൗകര്യവും ട്രെയിനിലുണ്ട്. വൈഫൈ, ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവയും യാത്രക്കാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
നിലവില്‍ യുഎഇയെയും സൗദിയെയും ബന്ധിപ്പിച്ച് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇത്തിഹാദ് റെയില്‍വേ നെറ്റ് വര്‍ക്ക് പദ്ധതിയുടെ അനുബന്ധമായാണ് യാത്രാ റെയില്‍വേ പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയിലെ തുറമുഖങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോവുന്ന ഇത്തിഹാദ് റെയില്‍ നിലവില്‍ ചരക്കുനീക്കത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്. ഇതിനോടൊപ്പം യാത്രാ ട്രെയിന്‍ സര്‍വീസ് കൂടി ആരംഭിക്കാന്‍ പിന്നീട് തീരുമാനം എടുത്തിരുന്നു.
ഇതിന്റെ ഭാഗമായാണ് പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ ഒരുക്കുന്നത്. പുതിയ റെയില്‍വേ പദ്ധതി നിലവില്‍ വരുന്നതോടെ ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ സമയം 50 മിനുട്ടായി ചുരുങ്ങും. അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാ സമയം 100 മിനുട്ടായും കുറയുമെന്നും ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. യാത്രാ റെയില്‍ പദ്ധതിക്ക് 200 ബില്യന്‍ ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്. 2030 ഓടെ പ്രതിവര്‍ഷം 36.5 ദശലക്ഷം യാത്രക്കാരെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. 20,000 കോടി ദിര്‍ഹമിന്റെ വരുമാനമാണ് പദ്ധതി വഴി പ്രതീക്ഷിക്കുന്നത്. എന്നാല്‍, യാത്രാ റെയില്‍ എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.
ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായി നിര്‍മിക്കുന്ന യാത്രാ റെയില്‍ സര്‍വീസിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഒരു ട്രെയിനില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാനാവും. യുഎഇയുടെ കിഴക്കേ അറ്റമായ ഫുജൈറ മുതല്‍ സൗദി അതിര്‍ത്തിക്ക് സമീപമുള്ള സില വരെ നീണ്ടുകിടക്കുന്നതാണ് യാത്രാ റെയില്‍.
യുഎഇയിലെ 11 നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍വേ ശൃംഖല നിലവിലെ പ്രധാന ഹൈവേകള്‍ക്ക് സമാന്തരമായാണ് ഓടുക. നഗര കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും ട്രെയിന്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുക. 5000 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന യാത്രാ റെയിലിന്റെ പ്രഖ്യാപനം കഴിഞ്ഞ ഡിസംബറിലാണ് സൗദി ഭരണാധികാരികള്‍ പ്രഖ്യാപിച്ചത്. 2030ഓടെ 9000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇത്തിഹാദ് റെയില്‍വേയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല