സ്വന്തം ലേഖകൻ: ഇന്ത്യ – യുഎഇയാത്രാനിരോധനം മൂലം നാട്ടിൽ കുടുങ്ങിപ്പോയവർക്ക് സൗജന്യമായി തീയതിമാറ്റി നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇന്ത്യക്കാർക്ക് യു.എ.ഇ.യിൽ പ്രവേശന വിലക്ക് തുടങ്ങിയ ഏപ്രിൽ 25 മുതൽ നിലവിൽ വിലക്ക് പിൻവലിക്കുന്ന തീയതിയായ ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് യാത്രാതീയതി സൗജന്യമായി മാറ്റിനൽകുക.
യാത്രാടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ടിക്കറ്റിന്റെ സാധുത അനുസരിച്ച് യാത്രക്കാർക്ക് ഏത് തീയതിയിലേക്ക് വേണമെങ്കിലും മാറ്റാമെന്നും എയർ ഇന്ത്യ അറിയിച്ചു. കൊവിഡ് പ്രതിസന്ധി കാരണം എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ടിക്കറ്റുകള്‍ റദ്ദാക്കിയവര്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.
റദ്ദാക്കിയ ടിക്കറ്റുകളുടെ തുക പ്രത്യേക വൗച്ചറുകളായി മാറ്റുകയായിരുന്നു നേരത്തെ ചെയ്‍തത്. ഇതിന് പകരം പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനി ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു. വിമാന ടിക്കറ്റ് റദ്ദാക്കിയ ശേഷം പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരും ട്രാവല്‍ ഏജന്‍സികളും പരാതികള്‍ ഉന്നയിച്ചിരുന്നു. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് കോടതി വിധിയുണ്ടായെങ്കിലും പലര്‍ക്കും ഇനിയും പണം ലഭ്യമായിട്ടില്ല.
റദ്ദാക്കിയ ടിക്കറ്റുകളുടെ പണം തിരികെ നല്‍കുന്നതിന് പകരം മറ്റൊരു യാത്രയ്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കാവുന്ന വൗച്ചറുകളായി മാറ്റുകയാണ് കമ്പനി നേരത്തെ ചെയ്‍തത്. 2021 ഡിസംബര്‍ 31നകം ഇവ ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ വൗച്ചര്‍ ഉപയോഗിക്കാന്‍ കഴിയാതെ പണം നഷ്‍ടമാവുമെന്ന സാഹചര്യമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല