സ്വന്തം ലേഖകൻ: എയര്‍ സുവിധ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. കോവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ റജിസ്ട്രേഷന്‍ ഏപ്പെടുത്തിയത്. വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എയര്‍ സുവിധ രജിസ്ട്രേഷനും ഒഴിവാക്കിയത്.
സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് അധികൃതർ എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴിവാക്കിയത്. രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. ആഗോളതലത്തിലും ഇന്ത്യയിലും വാക്സിനേഷൻ കൈവരിച്ച സാഹചര്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ആവശ്യമില്ലെന്ന് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കോവിഡ് കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കോവിഡ് വ്യാപനം നിയന്ത്രിക്കുവാനും വേണ്ടിയാണ് കേന്ദ്രസർക്കാർ എയർ സുവിധ പോർട്ടൽ നടപ്പിലാക്കിയത്. കോവിഡുമായി ബന്ധപ്പെട്ട് ആവശ്യം വരുന്ന മുറയ്ക്ക് ഇക്കാര്യങ്ങൾ പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഉത്തരവ് നവംബർ 22ന് ഉച്ചയ്ക്ക് ഒരു മണിമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. കോവിഡിനെതിരായ വാക്സിൻ എല്ലാ യാത്രക്കാരും എടുക്കുന്നത് നല്ലതാണെന്നും മന്ത്രാലയം അറിയിച്ചു.
ആർക്കെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള ഐസൊലേഷൻ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മറ്റു യാത്രക്കാർക്ക് അകലം പാലിക്കലും മാസ്വെക്കസലും നിർബനധമല്ല. യാത്രക്കാർ ആരോഗ്യസ്ഥിതി സ്വയം പരിശോധിക്കണം. രോഗ സംശയമുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലോ അറിയിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല