സ്വന്തം ലേഖകൻ: യു.എസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദില്‍ വെച്ച് കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനി.
ഇദ്ദേഹത്തോടൊപ്പം ഖാലിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി, മകന്‍ ഇസ്മയില്‍ ഖാനി, ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജെനറല്‍ ഹുസൈന്‍ സലാമി എന്നിവരും അന്ത്യോപചാര ചടങ്ങില്‍ പങ്കെടുത്തു.
ഖാസിം സുലൈമാനിയുടെ മൃതദേഹത്തിനരികില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന അലി ഖൊമേനി ഇടയ്ക്ക് വച്ച് കരയുന്നതാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. തന്റെ പിതാവിന്റെ മരണം അമേരിക്കയ്ക്ക് കറുത്ത ദിനങ്ങളാണ് സമ്മാനിക്കുകയെന്ന് സുലൈമാനിയുടെ മകള്‍ അന്ത്യോപചാര ചടങ്ങില്‍ തടിച്ചു കൂടിയ ജനങ്ങളുടെ മുമ്പാകെ പറഞ്ഞു.
“ഭ്രാന്തന്‍ ട്രംപ്, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്,” ഇറാന്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സൈനബ് പറഞ്ഞു
അന്ത്യോപചാര ചടങ്ങില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. വന്‍ ജനാവലിക്കിടയില്‍ അമേരിക്കയുടെ മരണം എന്ന ആഹ്വാനം ഉയര്‍ന്നു കേട്ടിരുന്നു. ഇറാന്‍ പരമോന്നത നേതാവിന് ഖാസിം സുലൈമാനിയുമായി അടുത്ത സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. പരമോന്നത നേതാവിനു ശേഷം ഇറാനിലെ ശക്തമായ രണ്ടാമത്തെ സാന്നിധ്യമായിരുന്നു ഖാസിം സുലൈമാനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല