സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. കടകളെല്ലാം അടച്ചിടുമെന്ന് സമിതിക്ക് നേതൃത്വം നല്‍കുന്ന സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പറഞ്ഞു.
പണിമുടക്കിനെത്തുടര്‍ന്ന് കേരള, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.ടി.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, എ.ഐ.സി.ടി.യു, യു.ടി.യു.സി, ടി.യു.സി.സി, കെ.ടി.യു.സി, ഐ.എന്‍.എല്‍.സി, എന്‍.എല്‍.ഒ.ഒ, എന്‍.എല്‍.സി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.
രാജ്യവ്യാപകമായാണ് പണിമുടക്ക് നടത്തുന്നത്. 25 കോടി ആളുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ ദല്‍ഹിയില്‍ അറിയിച്ചു. തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.
അവശ്യസർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല