സ്വന്തം ലേഖകൻ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ് അല്‍ ഹിന്ദ്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് ഉത്തരവാദിതത്തം ഏറ്റെടുത്ത് സന്ദേശം എത്തിയത്. ടെലഗ്രാം ആപ്പുവഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്.
‘അംബാനിയുടെ വീടിനടുത്ത് വാഹനം എത്തിച്ച തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായി വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു. വലിയത് വരാനിരിക്കുന്നു’ എന്ന സന്ദേശമായിരുന്നു പുറത്തു വിട്ടത്. വ്യാഴാഴ്ചയായിരുന്നു അംബാനിയുടെ വസതിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഒപ്പം ഭീഷണിക്കത്തും കണ്ടെടുത്തിരുന്നു.
ടെലഗ്രാം ആപ്പിലൂടെ നല്‍കിയ സന്ദേശത്തില്‍ ബിറ്റ് കോയിന്‍ വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആവശ്യങ്ങള്‍ ്ംഗീകരിച്ചില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക’ എന്ന ഭീഷണിയും സന്ദേശത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടയുക എന്ന വെല്ലുവിളിയും അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്‌കോര്‍പ്പിയോ വാഹനത്തിനൊപ്പം ഒരു ഇന്നാവോ കൂടി ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അതേസമയം ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ജയ്ഷ് അല്‍ ഹിന്ദ് ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല