സ്വന്തം ലേഖകൻ: കൊളംബിയയിൽ സർക്കാർ വിരുദ്ധകലാപത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ മരിച്ചു. സമരം ശക്തമായതോടെ തലസ്ഥാനമായ ബൊഗട്ടയിൽ കർഫ്യു ഏർപ്പെടുത്താൻ ബൊഗോട്ട മേയറോടു പ്രസിഡന്റ് ഇവാൻ ഡുക്കെ നിർദേശിച്ചു.
രാജ്യം സമീപകാലത്തുകണ്ട ഏറ്റവുംവലിയ പ്രക്ഷോഭത്തിനാണ് വെള്ളിയാഴ്ച ബൊഗട്ട സാക്ഷ്യംവഹിച്ചത്. രണ്ടര ലക്ഷത്തോളം പേരാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്. സമാധാനപരമായാണു പ്രതിഷേധം തുടങ്ങിയതെങ്കിലും അവസാനഘട്ടത്തിൽ പോലീസുമായി ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.
ഡുക്കെയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരിനെതിരേയാണു പ്രക്ഷോഭം. മൂന്നുപേർ കലാപത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുവെന്ന് പ്രതിരോധമന്ത്രി കാർലോസ് ഹോംസ് ട്രുജിലോ പറഞ്ഞു. ഒരു വ്യാപാരകേന്ദ്രം കൊള്ളചെയ്യാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് രണ്ടുപേർ മരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിൽ പ്രക്ഷോഭം ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പടരുകയാണ്. ചിലി, ബൊളീവിയ, ഇക്യുഡോര്‍ എന്നീ രാജ്യങ്ങളിലെല്ലാം വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. ചിലിയിലെ മെട്രോ സര്‍വ്വീസുകള്‍ക്കേര്‍പ്പെടുത്തിയ ചാര്‍ജ് വര്‍ധനവാണ് പ്രക്ഷോഭത്തിനു തിരി കൊളുത്തുന്നത്. വിദ്യാര്‍ഥികളായിരുന്നു പ്രക്ഷോഭത്തിനു മുന്നിട്ടിറങ്ങിയതെന്നാണ് മറ്റൊരു വസ്തുത. വന്‍ പ്രതിഷേധമാണ് ഒക്ടോബര്‍ മുതല്‍ ചിലിയില്‍ നടന്നു വന്നത്. പ്രതിഷേധം ശ്ക്തമായതോടെ ഒരു ഘട്ടത്തില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിക്കേണ്ടി വന്നു.
ചിലി പ്രസിഡന്റായ സെബാസ്റ്റ്യന്‍ പിനേര പ്രക്ഷോഭകരെ ക്രിമിനല്‍സ് എന്നാണ് വിശേഷിപ്പിച്ചത്. ഒരു തരത്തിലും പ്രക്ഷോഭം അടിച്ചമര്‍ത്താനാകാതെ വന്നപ്പോള്‍ പിനേരക്ക് മന്ത്രി സഭ പിരിച്ചു വിടേണ്ടിയും വന്നു. 19 പേരാണ് ഇതുവരെയും ചിലിയിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. അഗസ്റ്റോ പിനോഷെയുടെ 1973-1990 കാലഘട്ടത്തിലെ ഏകാധിപത്യ ഭരണത്തിനു ശേഷം ആദ്യമായാണ് ചിലി ഇത്രയും വലിയ പ്രക്ഷോഭത്തെ അഭിമുഖീകരിക്കുന്നത്.
ബൊളീവിയന്‍ പ്രസിഡന്റായ ഇവോ മൊറാല്‍സിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയതോടെയാണ് ബൊളീവിയയില്‍ സംഘര്‍ഷം രൂക്ഷമാവുന്നത്. ഒക്ടോബറില്‍ നടന്ന ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൊറാല്‍സ് അട്ടിമറി നടത്തിയാണ് വിജയിച്ചതെന്ന് ഓര്ഗനൈസേഷന് ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സിന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷം മൊറാല്‍സിനു നേരെ പ്രതിപക്ഷം തിരിയുകയും. മൊറാല്‍സ് രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.
സൈനിക മേധാവിയായ ഗെന്‍ വില്ല്യംസ് കലിമാന്‍ മൊറാല്‍സിനോട് അധികാരത്തില്‍ നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെട്ടതോടെ നവംബര്‍ 10 ന് മൊറാല്‍സ് അധികാരമൊഴിയുകയും മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്തു. ഇക്യുഡോറിലെ ഗോത്രവിഭാഗങ്ങള്‍ക്കു ലഭിക്കുന്ന ഇന്ധന സബ്സിഡി എടുത്തുകളയാന്‍ ഒക്ടോബര്‍ മൂന്നിന് പ്രസിഡന്റ് ലെനിന് മൊറെനൊ തീരുമാനിച്ചതോടെയാണ് ഇക്യഡോറില്‍ പ്രക്ഷോഭം തുടങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല