1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ദുബായിൽ ഗോൾഡൻ വീസ ലഭിച്ചത് ഒന്നര ലക്ഷം പേർക്ക്. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ അപേക്ഷകരുടെ എണ്ണം ഇരട്ടിയായെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 2022ൽ 79,617 വീസകൾ മാത്രമാണ് നൽകിയത്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ എഐ ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോൾഡൻ വീസയ്ക്കു സമർപ്പിക്കുന്ന രേഖകൾ കൃത്യമാണെങ്കിൽ വൈകാതെ വീസ ലഭിക്കും. സർക്കാരിന്റെ പ്രത്യേക സമിതിയാണ് വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള ഗോൾഡൻ വീസ അപേക്ഷകൾ പരിശോധിക്കുന്നത്. വീസയ്ക്കുള്ള മാർഗനിർദേശങ്ങളും വ്യവസ്ഥകളും മുന്നറിയിപ്പില്ലാതെ മാറും.

വെബ്സൈറ്റ് വഴിയോ ആപ് ഉപയോഗിച്ചോ ഹാപ്പിനസ് സെന്ററുകളിൽ നേരിട്ടെത്തിയോ ഗോൾഡൻ വീസയ്ക്ക് അപേക്ഷ നൽകാം. നിശ്ചിത തുക ഫീസ് അടയ്ക്കുന്നതോടെ അപേക്ഷകനു മൊബൈൽ സന്ദേശം ലഭിക്കും. അപേക്ഷയുടെ പുരോഗതിയറിയിച്ച് ഓരോ ഘട്ടങ്ങളിലും സന്ദേശം ലഭിക്കും.

അപേക്ഷകൾ അപൂർണമോ അവ്യക്തമോ ആണെങ്കിൽ സമർപ്പിച്ച ദിവസം മുതൽ 30 ദിവസം കഴിഞ്ഞ് റദ്ദാകും. മൂന്ന് തവണ സമർപ്പിച്ചിട്ടും ന്യൂനതകൾ പരിഹരിക്കാനായില്ലെങ്കിൽ അപേക്ഷ നിരസിക്കും. ഇത്തരം സന്ദർഭങ്ങളിൽ വീസ ഇഷ്യൂ ചെയ്യാനുള്ള തുക അപേക്ഷകനു തിരിച്ചു ലഭിക്കും. ഓരോ തരം ഗോൾഡൻ വീസയ്ക്കും വ്യവസ്ഥകൾ മാറും.

ഇൻവെസ്റ്റർ വീസ

നിക്ഷേപ രംഗത്തെ ഗോൾഡൻ വീസയാണ് ആവശ്യമെങ്കിൽ രാജ്യത്തെ അംഗീകൃത നിക്ഷേപക ഫണ്ടിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകനു രാജ്യത്ത് 20 ലക്ഷം ദിർഹത്തിന്റെ നിക്ഷേപമുണ്ടെന്ന് ഈ സാക്ഷ്യപത്രം തെളിയിക്കണം. അല്ലെങ്കിൽ വ്യവസായ വാണിജ്യ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസ് നൽകണം. കമ്പനി രൂപീകരണത്തിൽ നിക്ഷേപകന്റെ പങ്കാളിത്തം ബോധിപ്പിക്കുന്ന കരാർ പകർപ്പോടെ അപേക്ഷ നൽകണം. 20 ലക്ഷം ദിർഹത്തിൽ കുറയാത്ത തുക മൂലധനമുള്ളതാകണം ഈ കമ്പനിയെന്നും വ്യവസ്ഥയുണ്ട്. അല്ലെങ്കിൽ അപേക്ഷകൻ ഇതേ തുക നിക്ഷേപമുള്ള കമ്പനിയുടെ പാർട്ണറാകണം. പ്രതിവർഷം സർക്കാരിലേക്ക് രണ്ടര ലക്ഷം ദിർഹം നികുതി അടയ്ക്കുന്നതായി ഫെഡറൽ ടാക്സ് അതോറിറ്റിയിൽ നിന്നുള്ള രേഖയും ഗോൾഡൻ വീസയ്ക്ക് പരിഗണിക്കും.

റിയൽ എസ്റ്റേറ്റ്

റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപക ഗോൾഡൻ വീസയ്ക്കു റജിസ്ട്രേഷൻ രേഖ പ്രാഥമികമായി നൽകണം. 20 ലക്ഷം ദിർഹമോ അതിൽ കൂടുതലോ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് ഉടമയാണ് എന്നതാണ് ഇതിലൂടെ ബോധ്യപ്പെടുത്തുന്നത്. ഉടമസ്ഥതയിലുള്ള വസ്തുവകകൾക്ക് ബാങ്ക് വായ്പ ഉണ്ടാകാൻ പാടില്ല.

ബിസിനസ്

ബിസിനസ് രംഗത്തുള്ളവർക്കുള്ള ഗോൾഡൻ വീസയ്ക്ക് അംഗീകൃത ഓഡിറ്ററുടെ രേഖ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 5 ലക്ഷം ദിർഹത്തിൽ കുറയാത്ത സംരംഭത്തിന്റെ ഉടമയാണ് അപേക്ഷകൻ എന്ന് തെളിയിക്കാനാണിത്.

ഹെൽത്ത് സെക്ടർ

ആരോഗ്യമേഖലയിലെ പ്രതിഭകൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സാമൂഹിക, ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ സേവന മികവിന്റെ സാക്ഷ്യപത്രം സമർപ്പിക്കണം. എമിറേറ്റ്സ് സയന്റിസ്റ്റ്സ് കൗൺസിലിന്റെ ശുപാർശയും പരിഗണിക്കും.

കലാ സാംസ്കാരികം

കലാസാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് ദുബായ് സാംസ്കാരിക വകുപ്പിൽ നിന്നുള്ള കത്താണ് നൽകേണ്ടത്.

മാനേജർ, എക്സിക്യൂട്ടീവ്

ഈ തസ്തികയിൽ ഉള്ളവർക്ക് അരലക്ഷം ദിർഹത്തിൽ കുറയാത്ത വേതനമുണ്ടെന്ന് തെളിയിക്കുന്ന ശമ്പള പത്രമാണ് അടിസ്ഥാന രേഖ. കായിക രംഗത്തുള്ളവർ സ്പോർട്സ് കൗൺസിലിന്റെ സാക്ഷ്യ പത്രം സമർപ്പിക്കണം. മിടുക്കരായ വിദ്യാർഥികൾക്കും പ്രതിഭാധനരായ വ്യക്തിത്വങ്ങൾക്കും പ്രാദേശിക സർക്കാർ കേന്ദ്രങ്ങളിൽ നിന്നുള്ള അംഗീകാരപത്രവും സാക്ഷ്യപത്രങ്ങളുമാണ് അനുബന്ധ രേഖകൾ.

7

യുഎഇ പ്രവാസികളുടെ അന്നം മുട്ടില്ല; അരി ക്ഷാമം ഒഴിവാക്കാൻ നടപടികളുമായി ഇന്ത്യൻ കമ്പനികൾ

സ്വന്തം ലേഖകൻ: പ്രവാസികൾക്ക് അരി ഉറപ്പാക്കി യുഎഇയിലെ വ്യാപാര മേഖല. ഇന്ത്യൻ അരിയുടെ കയറ്റുമതി നിയന്ത്രണം നിലനിൽക്കെ പൊതുവിപണിയിൽ അരിക്കു ക്ഷാമം നേരിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 93 കമ്പനികളാണ് യുഎഇയിൽ അരി എത്തിക്കുന്നത്.

ദുബായ്, ഷാർജ എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ സർവേ പ്രകാരം ഇന്ത്യൻ കമ്പനികളാണ് അരി എത്തിക്കുന്നതിൽ മുന്നിൽ. ഇന്ത്യ കഴിഞ്ഞാൽ പാക്കിസ്ഥാൻ, വിയറ്റ്നാം, തായ്‌ലൻഡ്, ഓസ്ട്രേലിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ അരിക്കാണ് പ്രാദേശിക വിപണികളിൽ മേൽക്കോയ്മ.

കൊറിയ, ജപ്പാൻ, ഇറ്റലി, ജപ്പാൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അരി ഇറക്കുമതി ചെയ്യുന്നുണ്ട്. ബസ്മതി, മട്ട, ജാസ്മിൻ, ഈജിപ്ഷ്യൻ എന്നിവയാണ് വിപണിയിൽ ലഭ്യമായ ഇനങ്ങൾ. ബസ്മതിയിൽ തന്നെ ചെറുത്, വലുത്, ഇടത്തരം എന്നിങ്ങനെ ലഭ്യമാണ്. ബസ്മതി ഉൽപാദനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തായ്‌ലൻഡും വിയറ്റ്നാമുമാണ് താരങ്ങൾ. മണവും രുചിയുമാണ് ഇവയെ ജനപ്രിയമാക്കുന്നത്. നിലവാരം അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്.

ജൈവ അരിക്കാണ് കൂടുതൽ വില. 300 ഗ്രാം ജാപ്പനീസ് ജൈവ അരിക്ക് 41.50 ദിർഹമാണ് വില. ജൈവ അരിക്ക് കാലറി കുറവാണ്. പഞ്ചസാര, കൊഴുപ്പ്, ഗ്ലൂട്ടൻ എന്നിവയുടെ അളവും ഈ അരിയിൽ കുറവായിരിക്കും. പ്രമേഹ രോഗികളെ ലക്ഷ്യമിട്ടാണ് ഇവ വിപണിയിലിറക്കുന്നത്. നോമ്പുകാലത്ത് അരി വിൽപനയിൽ വൻ കുതിപ്പാണുണ്ടായത്. മറ്റു മാസങ്ങളെ അപേക്ഷിച്ച് റമസാനിൽ 60 മുതൽ 70 ശതമാനം വരെ അധികം അരി വിൽപനയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.