സ്വന്തം ലേഖകൻ: കോവിഡ് ഡെൽറ്റ വകഭേദത്തെ നേരിടാൻ കടുത്ത നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ. ക്വീൻസ്‌ലാൻഡിലെ ബ്രിസ്ബേനിൽ കോവിഡ് ലോക്ക് ഡൗൺ നീട്ടി. ഡിഡ്നിയിൽ സൈന്യം പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. എല്ലാവരും വീട്ടിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് നഗരത്തിൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് ഡെൽറ്റ വകഭേദം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് പ്രധാന നഗരങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്വീൻസ്‌ലാൻഡിൽ 13 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു വർഷത്തിനിടയിൽ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ സംഖ്യയാണിത്.
ഓസ്ട്രേലിയയിൽ മൂന്നാമത്തെ വലിയ നഗരമായ ബ്രിസ്ബേനിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും നീട്ടിയിരിക്കുകയാണ്. പ്രാരംഭ ഘട്ടത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് നീട്ടുന്നതെന്ന് ക്വീൻസ്‌ലാൻഡ് ഡപ്യൂട്ടി പ്രീമിയർ സ്റ്റീവൻ മൈൽസ് പറഞ്ഞു. ബ്രിസ്ബേനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിനേഷനിൽ പിന്നിലാണെങ്കിലും കോവിഡ് നിയന്ത്രണത്തിൽ ഓസ്ട്രേലിയ മികച്ച പ്രകടനമാണ് നടത്തിയത്. 34,400 കേസുകൾ മാത്രമാണ് ഇവിടെ ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ മരണങ്ങൾ 925 ഉം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല