
സ്വന്തം ലേഖകൻ: ജനിതകമാറ്റം വന്ന കോവിഡിന്റെ ഇന്ത്യന്‍ വകഭേദം നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടണിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ബി.1.617 എന്ന ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ കണ്ടെത്തി.
ഏകദേശം 44 രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ബ്രിട്ടണിലാണ് വൈറസ് സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ വൈറസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ജനിതകമാറ്റം സംഭവിച്ച വൈറസെന്നും വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തി മൂന്ന് ലക്ഷം പിന്നിട്ടിരിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 16,31,6986 ആയി. പതിമൂന്ന് കോടിയിലധികം ആളുകള്‍ കോവിഡ് മുക്തരായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു എസില്‍ 5.96 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.25 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ ഒന്നരക്കോടിയിലധിം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കുകളില്‍ തൊട്ടടുത്ത സ്ഥാനത്തുള്ളത്.
അതിനിടെ ബി.1.167 കോവിഡ് വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിളിക്കുന്നതിനെതിരേ കേന്ദ്ര സർക്കാർ. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ടില്‍ വൈറസിനെ ഇന്ത്യന്‍ വകഭേദം എന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ ബി.1617 വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണ് കേന്ദ്രം രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല