സ്വന്തം ലേഖകൻ: െഫ്ലക്സി വര്‍ക് പെര്‍മിറ്റ് സമ്പ്രദായം പരിഷ്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
എല്ലാ തൊഴിലുകളിലും പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കാനും വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും പരിഷ്കരണം വഴി സാധ്യമാകുമെന്ന് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് ശൂറ കൗണ്‍സിലും പാര്‍ലമെൻറും ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്‍ഡസ്ട്രിയും നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് നയപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്.
െഫ്ലക്സി വീസക്കാരെ തൊഴിലെടുപ്പിക്കാന്‍ അനുവാദമുള്ള മേഖലകളില്‍ മാത്രമേ ഇത്തരം വീസക്കാരെ ജോലിക്ക് വെക്കാന്‍ തൊഴിലുടമക്ക് അവകാശമുള്ളൂ. നിയമ ലംഘനം കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വ്യവസ്ഥയുണ്ട്. െഫ്ലക്സി വീസക്ക് അപേക്ഷിച്ചവര്‍ അത് ലഭിച്ചതിന് ശേഷമേ തൊഴിലെടുക്കാന്‍ പാടുള്ളൂ. െഫക്സി പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് 20 വിഭാഗം തൊഴിലുകളിലാണ് ഏര്‍പ്പെടാനാവുക.
െഫ്ലക്സി വീസയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും ചിട്ടപ്പെടുത്തുന്നതിന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം, വൈദ്യുത-ജല കാര്യ മന്ത്രാലയം, എല്‍.എം.ആര്‍.എ, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്‍ഡസ്ട്രി, വിദ്യാഭ്യാസ ഗുണനിലവാര അതോറിറ്റി എന്നിവയില്‍ നിന്നുള്ള പ്രതിനിധികളടങ്ങുന്ന സമിതിയെ നിയമിക്കാനും കിരീടാവകാശിയുടെ അധ്യക്ഷതയിൽ ഒാൺലൈനിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല