സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് എത്തുന്നവരിൽ കോവിഡ് പോസിറ്റിവ് ആകുന്നവർ വളരെ കുറവാണെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് തീരുമാനം മനാമ: വിദേശത്തുനിന്ന് ബഹ്റൈനിലേക്ക് വരുന്നവർ 10 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
സുപ്രീം കൗൺസിൽ ഒാഫ് ഹെൽത്ത് ചെയർമാൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സിൻെറ കോവിഡ് അവലോകന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിെല ഗവൺമൻെറ് എക്സിക്യൂട്ടിവ് കമ്മിയാണ് ഇൗ തീരുമാനം എടുത്തത്. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിൽ കോവിഡ് പോസിറ്റിവ് ആകുന്നവർ വളരെ കുറവാണെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് തീരുമാനം.
ജൂലൈ ഒന്നിനും ആഗസ്റ്റ് 16നുമിടയിൽ വിദേശത്തുനിന്ന് എത്തിയവരിൽ 10 ദിവസത്തെ വീട്ടുനിരീക്ഷണത്തിനുശേഷം നടത്തിയ പരിശോധനയിൽ 0.2 ശതമാനം പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. അതേസമയം, ബഹ്റൈൻ അന്താരാഷ്ട്ര വിാമനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത കോവിഡ് -19 പി.സി.ആർ പരിശോധന തുടരും. 10 ദിവസം കഴിഞ്ഞാൽ വീണ്ടും പരിശോധന നടത്തണം. രണ്ട് ടെസ്റ്റിനും 30 ദീനാർ വീതമുള്ള ചെലവ് യാത്രക്കാർതന്നെ വഹിക്കണം.
എല്ലാ യാത്രക്കാരും ‘ബിഅവെയർ ബഹ്റൈൻ’ എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യണം. വിമാനത്താവളത്തിലെ പരിശോധനക്കുശേഷം പലം നെഗറ്റിവ് ആണെന്ന റിപ്പോർട്ട് ലഭിക്കുന്നതുവരെ ആരോഗ്യ മന്ത്രാലയത്തിൻെറ വീട്ടുനിരീക്ഷണ നിർദേശങ്ങൾ പാലിച്ചുകൊള്ളാമെന്ന് സമ്മതപത്രം ഒപ്പിട്ടു നൽകുകയും വേണം.
10 ദിവസത്തിൽ കൂടുതൽ ബഹ്റൈനിൽ താമസിക്കുന്ന സ്വദേശികളും പ്രവാസികളും 10ാം ദിവസം വീണ്ടും പരിശോധന നടത്തണം. വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല