
സ്വന്തം ലേഖകൻ: ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് റസിഡന്റ്സ് വീസയുണ്ടെങ്കിൽ മാത്രമേ ബഹ്‌റൈനിൽ പ്രവേശനമുള്ളുവെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.വലീദ് അൽ മനാഇ. ഈ രാജ്യങ്ങളിൽനിന്ന് ബഹ്‌റൈനിൽ എത്തുന്നവർ 10 ദിവസം ക്വാറൻറീനിലും കഴിയണം.
ക്വാറൻറീൻ സൗകര്യം ഒരുക്കാൻ എൻ.എച്ച്.ആർ.എയുടെ അനുമതിയില്ലാത്ത ഹോട്ടലുകളും മറ്റ് താമസ കേന്ദ്രങ്ങളും യാത്രക്കാർക്ക് ക്വാറൻറീൻ സൗകര്യം നൽകാൻ പാടില്ലെന്ന് ബഹ്‌റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. ക്വാറൻറീൻ സൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്ന ഹോട്ടലുകൾ എൻ.എച്ച്.ആർ.എയുടെ ഹെൽത് ഫെസിലിറ്റീസ് ഡിപ്പാർട്ട്മെൻറുമായി ബന്ധപ്പെടണം. ഫോൺ: 17113304
നിയമം ലംഘിച്ച് ക്വാറൻറീൻ സൗകര്യം നൽകിയാൽ സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുകയോ 10000 ദിനാർ വരെ പിഴ ചുമത്തുകയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. 23 മുതൽ ഇന്ത്യയിൽനിന്ന് വരുന്നവർ ബഹ്‌റൈനിൽ റസിഡൻസ് വിസ ഉള്ളവരായിരിക്കണം എന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിലെ ക്യൂ.ആർ. കോഡ് സ്കാൻ ചെയ്ത് ശരിയായ വിധത്തിലാണെന്ന് ഉറപ്പ് വരുത്തണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ന് മുതൽ ജൂൺ 3 വരെ പ്രാബല്യത്തിലുണ്ടാകുന്ന നിയമം അനുസരിച്ച് വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിങ് സെൻററുകൾ, റസ്റ്ററൻറുകൾ, സിനിമാശാലകൾ, സലൂണുകൾ എന്നിവിടങ്ങളിൽ പ്രവേശനം 2 ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കോ കോവിഡ് മുക്തയാവർക്കോ മാത്രമായിരിക്കും. 18 വയസ്സ് തികയാത്തവർക്കും പ്രവേശനം ഇല്ല.
സൂപ്പർമാർക്കറ്റുകൾ, ബാങ്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഈ നിബന്ധന ബാധകമല്ല. 6 ആളുകളിൽ കൂടുതൽ ഒത്തുകൂടാനും പാടില്ല.സർക്കാർ ഓഫിസുകളിൽ എത്തുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവർ വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരും 18ന് മീതെ പ്രായമുള്ളവരും ആയിരിക്കണം. പരിശോധന വർധിപ്പിച്ചതനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തിലും വർധനയുള്ളതായി അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവർ വഴിയുള്ള രോഗവ്യാപനത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല