സ്വന്തം ലേഖകൻ: ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്ക്ഡൗണ്‍. എല്ലാ സ്ഥാപനങ്ങളും അടിച്ചിടും. ഗതാഗതം പൂര്‍ണമായി തടസപ്പെടും. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ഏഴിരട്ടിയായി ഉയര്‍ന്നിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ബംഗ്ലാദേശില്‍ ഇതുവരെ 6,84,756 കൊവിഡ് കേസുകളും 9739 മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ധാക്ക നഗരത്തിലെ ആശുപത്രികള്‍ നിറഞ്ഞു. മരണങ്ങള്‍ രണ്ടിരട്ടിയായത് ആശങ്ക വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിലേക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നീങ്ങിയത്.
എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ദേശീയ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഏപ്രില്‍ 20 വരേയാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. അതേസമയം ഭക്ഷ്യ വിതരണവും നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.
കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വേറെ മാര്‍ഗങ്ങൾ ഒന്നുമില്ലാത്തതിനാലാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നതെന്ന് ബംഗ്ലാദേശ് പൊതുകാര്യ മന്ത്രി ഫറാദ് ഹൊസൈന്‍ പറഞ്ഞു. ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖലീദ സിയ കൊവിഡ് രോഗബാധയെ തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തിലാണ്. അഴിമതിക്കേസില്‍ 10 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട അവര്‍ ഇപ്പോൾ വീട്ടുതടങ്കലിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല