1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2022

സ്വന്തം ലേഖകൻ: ബാങ്ക് കൊള്ളയടിക്കാൻ നിർമ്മിച്ച തുരങ്കം തകർന്ന് വീണ് മോഷ്ടാക്കൾ കുടുങ്ങി. വത്തിക്കാനിലെ വയാ ഇന്നസെൻസോ ഇലവനിലെ റോഡിനോട് ചേർന്ന് നിർമ്മിച്ച തുരങ്കമാണ് തകർന്നത്. മണ്ണിനടയിൽ കുടുങ്ങിയ മോഷ്ടാക്കളെ എട്ട് മണിക്കൂറുകൾക്ക് ശേഷം അഗ്നിശമന സേനാംഗങ്ങൾ പുറത്തെത്തിച്ചു. ഇവർക്കെതിരെ പോലീസ് കേസെടുത്തു.

വ്യാഴാഴ്ച രാവിലെയാണ് തുരങ്കത്തിൻ്റെ ഒരു ഭാഗം തകർന്നത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട മോഷ്ടാക്കളിലൊരാൾ വിവരം പോലീസിൽ അറിയിച്ചതോടെയാണ് മോഷണ ശ്രമം പുറത്തുവന്നത്. നാലംഗ സംഘത്തിലെ ഒരാളണ് വിവരം പോലീസിനെ ഫോണിൽ വിളിച്ചറിയിച്ചത്. ബാങ്ക് കൊള്ളടക്കാനായി നിർമ്മിച്ച തുരങ്കം തകരുകയായിരുന്നുവെന്നും ആറ് മീറ്റർ ആഴത്തിലുള്ള കുഴിയിൽ സുഹൃത്തുക്കൾ കുടുങ്ങിക്കിടക്കുകയാണെന്നും ഇയാൾ അധികൃതരെ അറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് അഗ്നിശമന സേനയുടെ സഹായത്തോടെ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ശ്രമം ആരംഭിച്ചു. തുരങ്കത്തിന് സമാന്തരമായി മറ്റൊരു കുഴി നിർമ്മിച്ചാണ് മൂന്ന് പേരെയും പുറത്തെത്തിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എട്ട് മണിക്കൂറിലധികം രക്ഷാപ്രവർത്തനം നീണ്ടു നിന്നു. ഈ സമയം, ദ്രവരൂപത്തിലുള്ള ഭക്ഷണവും ഓക്സിജൻ സൗകര്യവും ഒരുക്കിയിരുന്നു.

മോഷ്ടാക്കൾ തുരങ്കത്തിൽ കുടുങ്ങിയ വിവരമറിയിച്ച് നൂറ് കണക്കിനാളുകൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. നീണ്ട കരഘോഷത്തോടെയാണ് ഒടുവിൽ അവസാനത്തെയാളെയും പുറത്തെടുത്തത്. മൂന്ന് പേർക്കും സാരമായ പരിക്കുകളില്ലെന്നും പ്രാഥമിക ചികിത്സകൾക്കായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് അറിയിച്ചു. നാല് പേർക്കെതിരെയും കേസെടുത്ത പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാങ്കിൽ മോഷണം നടത്താൻ ശ്രമം നടത്തിയെന്ന് വ്യക്തമാക്കിയാണ് പോലീസ് കേസെടുത്തത്.

നഗരത്തിൽ തന്നെയുള്ള ഒരു കടയിൽ നിന്നാണ് തുരങ്കം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. സമീപത്തെ ഒരു പ്രാദേശിക ബാങ്കാണ് സംഘം ലക്ഷ്യമാക്കിയത്. ക്രിസ്‌മസിനോട് താരതമ്യപ്പെടുത്താവുന്ന ഇറ്റാലിയൻ ഉത്സവമായ ഫെറാഗോസ്റ്റയിൽ മോഷണം നടത്താനുള്ള രീതിയിലാണ് ഇവർ തുരങ്കമുണ്ടാക്കിയതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.