സ്വന്തം ലേഖകൻ: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അഭിമുഖം വരെ ലൈവായി നൽകി കൊവിഡ് പ്രതിരോധത്തിൽ കേരളാ മോഡലിനെ വാനോളം പുകഴ്ത്തിയ ബിബിസി കളംമാറ്റുന്നു. ടെസ്റ്റിങ്ങിലും ട്രേസിംങ്ങിലുമെല്ലാം കേരളം മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും പിന്നിലാണെന്നും കണക്കുകൾ സഹിതം ബിബിസി ചൂണ്ടിക്കാട്ടുന്നു.
“കേരളാസ് കൊവിഡ് സക്സസ് സ്റ്റോറി–ക്ലെയിം അൺഡൺ,” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് കേരളത്തിന്റെ അവകാശവാദങ്ങൾ പലതും പൊള്ളയായിരുന്നു എന്ന് ബിബിസി തുറന്നുകാട്ടുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയടക്കം തുടക്കത്തിൽ രോഗവ്യാപനം കൂടുതലായിരുന്ന സംസ്ഥാനങ്ങളിൽ വ്യാപനവും മരണവും കുറയുമ്പോൾ കേരളത്തിലെ രോഗവ്യാപനം ദിനം പ്രതി കൂടിവരികയാണെന്ന് റിപ്പോർട്ട് കണക്കുകളിലൂടെ സമർധിക്കുന്നു.
ആരോഗ്യ പ്രവർത്തകർക്കുപോലും വേണ്ടത്ര സുരക്ഷയൊരുക്കാൻ കേരളത്തിന് കഴിയുന്നില്ലെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. 120 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം 10,000 കവിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ നിരവധിയാളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സാമൂഹിക വ്യാപനമുണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കേണ്ട സ്ഥിതിയായി.
രണ്ടു മാസം മുൻപു വരെ വൈറസിനെ നിയന്ത്രിച്ചുനിർത്തിയെന്ന് അവകാശപ്പെട്ട കേരളത്തിൽ പൊടുന്നനെയാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിൽ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയിൽനിന്ന് തീരദേശമേഖലയിൽ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി. ഒരിക്കൽ ഉയർത്തിക്കൊണ്ടുവന്ന കേരളത്തിന്റെ ‘വിജയ കഥ’ എങ്ങനെ ഇല്ലാതായെന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബിബിസി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല