1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2024

സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). മാർച്ച് മൂന്നിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എയ്ക്ക് കൈമാറിയത്.

കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സഹായവും നേരത്തെ എൻഐഎ തേടിയിരുന്നു. കേസിലെ പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് അധികൃതർ പാരിതോഷികം പ്രഖ്യാപിച്ചത്. എന്‍.ഐ.എയോടൊപ്പം ബെം​ഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈെം ബ്രാഞ്ചും അന്വേണത്തിൽ സഹകരിക്കുന്നുണ്ട്. കർണാടകയിലെ ബല്ലാരിയിൽനിന്ന് നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമുള്ള ഒരു വ്യാപാരിയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാർച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56-നായിരുന്നു കഫേയിൽ സ്ഫോടനമുണ്ടായത്. അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്‌കും തൊപ്പിയും ധരിച്ച ഒരാളുടെ ദൃശ്യം നേരത്തെ അധികൃതർ പുറത്തുവിട്ടിരുന്നു. ഇയാള്‍ കടയിലേക്ക് വന്ന് 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാള്‍ 11.38-ഓടെയാണ് റവ ഇഡ്‌ലി ഓര്‍ഡര്‍ ചെയ്തത്. 11.44-ഓടെ ഇയാള്‍ വാഷ്‌ ഏരിയയില്‍ എത്ത്. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിച്ചു.

11.45-ഓടെയാണ് ഇയാള്‍ കഫേ വിട്ടുപോകുന്നത്. ഫുട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാള്‍ റോഡിലൂടെയാണ് തിരിച്ചുപോയത്. ഇത് സി.സി.ടി.വി. ക്യാമറയില്‍ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഇതേദിവസം, രാത്രി ഒമ്പത് മണിയോടെ ഇയാൾ ബസ് സ്റ്റേഷനിൽ നടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.