സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ബംഗലുരു നഗരത്തില്‍ പോസിറ്റീവിറ്റി 55 ശതമാനത്തിലേക്ക്. പരിശോധനയ്ക്ക് എത്തുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. ദിവസ കണക്കില്‍ 33 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആക്ടീവ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷവും കടന്നിരിക്കുയാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.
ചൊവ്വാഴ്ച മാത്രം കര്‍ണാടകത്തില്‍ 44,632 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 20,870 കേസുകള്‍ നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. 132 ആണ് നഗരത്തിലെ മരണങ്ങള്‍. മൊത്തം 212 മരണങ്ങളായി. പ്രധാന ആശുപത്രികളില്‍ കിടക്കകളുടെയും ഓക്‌സിജന്റെയും ദൗര്‍ലഭ്യം തുടരുകയാണ്. ദിവസം പോസിറ്റീവുകളുടെ ശരാശരി 20,000 എന്നതായി മാറിയതോടെ അധികൃതര്‍ ടെസ്റ്റുകളുടെ എണ്ണം ദിവസം ഒരു ലക്ഷമായത് 40000/60,000 എന്ന നിലയിലേക്ക് താഴ്ത്തിയിരിക്കുകയാണ്.
പോസിറ്റീവ് കേസുകള്‍ കൂടിയതോടെ ബെഡ്ഡിനും ഐസിയുവിനും വേണ്ടി ആള്‍ക്കാരുടെ ഓട്ടമാണ്. ഹെല്‍പ്പ് ലൈനിലേക്ക് ദിവസവും വരുന്ന 4,500 കോളുകളില്‍ 1,500 മുതല്‍ 1,700 വരെ കോളുകള്‍ ആശുപത്രികളെ കുറിച്ചുള്ള അന്വേഷണമാണ്. 500 മുതല്‍ 550 കോളുകള്‍ വരെ ഐസിയു ബെഡിനെക്കുറിച്ചും ഐസിയു വെന്റിലേറ്ററുകളുടെ ഒഴിവുകളെ കുറിച്ചുമാണ്. സാധാരണക്കാര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ കിട്ടാക്കനിയായി മാറിയതോടെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷവും എത്തിയിട്ടുണ്ട്.
ആശുപത്രി ജീവനക്കാര്‍ ബെഡ്ഡില്‍ അഴിമതയും കൈക്കൂലി വാങ്ങലും നടത്തുന്നായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. 25,000 മുതല്‍ 50,000 വരെ രോഗികളുടെ കുടുംബത്തില്‍ നിന്നും കൈക്കൂലി വാങ്ങി ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ബെഡ് മറ്റുള്ളവര്‍ക്ക് നല്‍കിയ എന്ന ആരോപണത്തില്‍ രണ്ടു പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായി. ബിജെപി എംപി തേജസ്വീ സൂര്യയും മൂന്ന് ബിജെപി എംഎല്‍എമാരുമാണ് ആരോപണം ഉന്നയിച്ചത്. പിടിക്കപ്പെട്ടവരുടെ അക്കൗണ്ടില്‍ നിന്നും പണവും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല