സ്വന്തം ലേഖകൻ: കൊറോണ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ കരകയറ്റാനുള്ള ആദ്യ നടപടി പ്രഖ്യാപിച്ച് ജോ ബൈഡൻ. അമേരിക്കയുടെ കൊറോണ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതു വിപണിയിലേക്ക് 1.9 ട്രില്യൺ അമേരിക്കൻ ഡോളറാണ് ഇറക്കുന്നത്. അടുത്തയാഴ്ച പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ബൈഡന്റെ സാമ്പത്തിക മേഖലയിലെ ആദ്യ ഇടപെടലാണ് നടന്നിരിക്കുന്നത്.
നമുക്ക് ഇനി ഒരു സമയം പോലും കളയാനില്ല. വൈറസ് ഇനിയും നമ്മുടെ മേഖലകളെ നിയന്ത്രിക്കാൻ അനുവദിച്ചുകൂടാ. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പഴയ പടിയിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും ബൈഡൻ പറഞ്ഞു. പൊതു ആരോഗ്യമേഖലയെ ശക്തമാക്കേണ്ടതുണ്ട്. ഒപ്പം സാമ്പത്തിക മേഖല പുത്തൻ ഉണർവ്വും കൈവരിക്കണം. അമേരിക്കയ്ക്കായി ഒരു രക്ഷാ പ്രവർത്തനമാണ് നടത്താൻ പോകുന്നതെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ഉറപ്പു നൽകുന്നു.
അമേരിക്കയിലെ സ്‌കൂൾ മേഖലകൾ തുറന്നുകൊണ്ട് സാധാരണ കുടുംബങ്ങളുടെ തൊഴിൽ നഷ്ടവും സാമ്പത്തിക നഷ്ടവും പരിഹരിക്കാനുമാണ് ശ്രമം. തുടക്കത്തിൽ ധന വിനിയോഗം ഇത്തരം മേഖലകളിൽ നടത്തുമെന്നാണ് സൂചന.
അതിനിടെ ജനിതക മാറ്റം വന്ന യുകെ കൊവിഡ് വൈറസ് അമേരിക്കയിൽ അതിതീവ്ര വ്യാപനമായി മാറുമെന്ന് മുന്നറിയിപ്പ്. അടുത്ത മാർച്ച് മാസത്തോടെ വൈറസിന്റെ കുതിച്ചു ചാട്ടമാകും അമേരിക്കയെ കാത്തിരിക്കുന്നതെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസസ് പ്രിവൻഷൻ ആന്റ് കണ്‍ട്രോൾ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. അതിശൈത്യമുള്ള നിലവിലെ കാലാവസ്ഥയിൽ യുകെ കൊവിഡ് വ്യാപനം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ആദ്യ നൂറു ദിവസത്തിനിടെ 100 മില്യൺ അമേരിക്കക്കാർക്ക് കുത്തിവെയ്പ്പ് നടപ്പാക്കാൻ കഴിയുമെന്ന നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിഡിസിയുടെ കരുതൽ മുന്നറിയിപ്പ്. ലോകത്തിൽ കൊവിഡ് വ്യാപനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന യുഎസിന് ഇരട്ടപ്രഹരമാണ് യുകെ കൊവിഡ്..ഇതിനോടകം 3,91000 കൊവിഡ് മരണമാണ് യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല