സ്വന്തം ലേഖകൻ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകൾ മുംബൈ പൊലീസ് കൈമാറുന്നില്ലെന്ന് ബിഹാർ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു.
സുശാന്തിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തപ്പെട്ട നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ ബിഹാർ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരച്ചിൽ ഊർജിതമായി തുടരുന്നതിനിടെയാണ്, നടി അന്വേഷണവുമായി സഹകരിക്കണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടത്.
ഒളിച്ചുകളിയുടെ കാര്യമെന്തെന്നും സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ബിഹാർ ഡി.ജി.പി ചോദിച്ചു. ഇതിനിടെ, മുംബൈയിൽ തങ്ങുന്ന ബിഹാർ പൊലീസ് അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. മുംബൈ പൊലീസ് സുപ്രധാന വിവരങ്ങളും, നിർണായക രേഖകളും കൈമാറാൻ തയാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
സുശാന്ത് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് തെറാപ്പിസ്റ്റ് സൂസൻ വാക്കർ വ്യക്തമാക്കി. റിയ ചക്രവർത്തി ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്ത് ക്രിസാൻ ബരെറ്റൊ ആരോപിച്ചു. നടന്റെ മുൻ ഓഫീസ് ജീവനക്കാരനും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
സീയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സുഷാന്തിന്റെ ഓഫീസ് ബോയ് ആയിരുന്ന റാം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. സുഷാന്തിന്റെ സുഹൃത്തായ റിയയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നാണ് റാം പറയുന്നത്. 2019 ജനുവരി മുതല്‍ 2020 ജനുവരി വരെയാണ് സുഷാന്തിന് വേണ്ടി റാം ജോലി ചെയ്തത്.
സുഷാന്ത് ധീരനായ ഒരു വ്യക്തിയായിരുന്നു എന്നും അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും റാം പറയുന്നു.
“റിയ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്ന ശേഷം ഒരുപാടു കാര്യങ്ങള്‍ മാറി. ജീവനക്കാരുടെ ശമ്പളം വൈകാന്‍ തുടങ്ങി. കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ ജോലികള്‍ ചെയ്യാന്‍ റിയ തന്നെ നിര്‍ബന്ധിച്ചിരുന്നു. ചെയ്യില്ലെന്ന് പറഞ്ഞാല്‍ വലിയ വഴക്കുകള്‍ക്ക് അത് കാരണമാകുമായിരുന്നു,“ റാം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല