സ്വന്തം ലേഖകൻ: നീണ്ട 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്്, ലോകത്തെ അതിസമ്പന്നരായ ജോഡികൾ പിരിയാൻ തീരുമാനിച്ച വാർത്ത ലോകം അദ്ഭുതത്തോടെ കേട്ടതാണ്. പിരിയുേമ്പാൾ പത്നി മെലിൻഡക്ക് ബിൽ ഗേറ്റ്സ് നൽകിയത് 180 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണെന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള പ്രധാന കമ്പനിയായ കാസ്കേഡിന് രണ്ടു മുൻനിര കമ്പനികളായ കൊക്കോ കോള, ഗ്രൂപോ ടെലിവിസ എന്നിവയിലുള്ള ഓഹരികളാണ് മെലിൻഡക്ക് കൈമാറിയത്.
മെലിൻഡയുടെ കമ്പനിയായ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സിലേക്കാണ് മേയ് മൂന്നിന് ഓഹരി കൈമാറ്റം പൂർത്തിയായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജീവകാരുണ്യ രംഗത്ത് ലോകത്തുടനീളം വൻതുക ചെലവിട്ട ദമ്പതികളുടെ പേരിലുള്ള ബിൽ ആന്‍റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനെ വിവാഹമോചനം ബാധിക്കുമെന്നാണ് സൂചന. ഫൗണ്ടേഷൻ ഇതുവരെ 5,000 കോടി ഡോളർ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം, ലിംഗ സമത്വം എന്നിവയിലും വിനിയോഗിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ മുന്നിലുള്ള ബിൽഗേറ്റ്സിന് 14,420 കോടി ഡോളർ (10,65,573 കോടി രൂപ) ആസ്തിയുണ്ടെന്നാണ് കണക്ക്. മൈക്രോസോഫ്റ്റിൽ മുമ്പ് മാനേജർ പദവി കൈകാര്യം ചെയ്തിരുന്നു, മെലിൻഡ ഗേറ്റ്സ്. ബിൽ ഗേറ്റ്സിന്റെ ഏറ്റവും വലിയി ആസ്തിയായാണ് ‘കാസ്കേഡ് കമ്പനി’ പരിഗണിക്കപ്പെടുന്നത്. കാർഷിക ഉപകരണ നിർമാതാക്കളായ ഡിയർ ആന്‍റ് കമ്പനി, മാലിന്യ ശേഖരണ കമ്പനി റിപ്പബ്ലിക് സർവീസസ് തുടങ്ങിയവയിൽ കാസ്കേഡിന് ശതകോടികളുടെ ഓഹരി പങ്കാളിത്തമുണ്ട്.
ബിൽ ഗേറ്റ്സ് ദമ്പതികൾ അമേരിക്കയിലെ ഏറ്റവും വലിയ ഭൂവുടമകളിൽ പെട്ടവർ കൂടിയാണ്. വാഷിങ്ടണിലെ ഇവരുടെ ‘മെഡിന’ വസതിക്കു മാത്രം 66,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ബിൽ ഗേറ്റ്സ് വിവാഹത്തിനു മുൻപ് തന്നെ ശതകോടീശ്വര സ്ഥാനം നേടിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ സമ്പത്തിലെ നല്ലൊരുഭാഗവും 1994ലെ വിവാഹത്തിനുശേഷമാണ് വളർന്നത്. ഇരുവരും തമ്മിൽ യാതൊരു വിധ വിവാഹപൂർവ ഉടമ്പടികളുമില്ല. അതിനാൽ നിയമപ്രകാരം നോക്കുമ്പോൾ ഇതിൽ തുല്യാവകാശം മെലിൻഡയ്ക്കും വരാം.
ലോകത്തെ ഏറ്റവും വലിയ ധനികകളുടെ പട്ടികയിലേക്കു മെലിൻഡ ഉയരുമെന്നു നിരീക്ഷകർ പറയുന്നു. ഇതിന് ഉദാഹരണമായി അവർ കാണിക്കുന്നത്, ലോക ശതകോടീശ്വരൻമാരിലെ ബിഗ് ബോസ് ‘ജെഫ് ബെസോസിന്റെ’ ഡിവോഴ്സാണ്. ഇതിനുശേഷം ബെസോസിന്റെ അന്നത്തെ ഭാര്യയായ മക്കിൻസി സ്കോട്ടിനു ലഭിച്ചത് 3800 കോടി യുഎസ് ഡോളർ. ഇന്നു ഫോബ്സ് പട്ടികപ്രകാരം ലോകത്തിലെ മൂന്നാമത്തെ ധനികയാണ് മക്കിൻസി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല