സ്വന്തം ലേഖകൻ: പാർട്ടി അംഗത്വമെടുത്തതിനു പിന്നാലെ രാജ്യസഭയിലേക്ക് ജ്യോതിരാദിത്യ സിന്ധ്യയെ നാമനിർദേശം ചെയ്ത് ബി.ജെ.പി. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മൂന്നു സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒരു എം.പിയെ മാത്രമാണ് ബി.ജെ.പിക്ക് ജയിപ്പിക്കാനാവുക.
എന്നാൽ, രണ്ടാമത്തെ സീറ്റും പിടിക്കാൻ ബി.ജെ.പി ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. 230 അംഗസഭയിൽ കോൺഗ്രസിന് 114ഉം ബിജെപിക്ക് 107 ഉം എംഎൽഎമാരുമാണുള്ളത്. നാലു സ്വതന്ത്രർ, ബി.എസ്.പിയുടെ രണ്ട് അംഗങ്ങൾ, ഒരു സമാ ജ്വാദി പാർട്ടി അംഗം എന്നിവരുടെ പിന്തുണയോടെയാണ് കമൽനാഥ് സർക്കാർ ഭരിക്കുന്നത്. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ മരണത്തെ തുടർന്ന് രണ്ടു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയുടെ ഹര്‍ഷ് ചൗഹാനേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹര്‍ഷ് ചൗഹാന്. മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പ്. രാജ്യസഭാ തിരഞ്ഞടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥിയായി പരിഗണിക്കണം എന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സിന്ധ്യ കമല്‍നാഥുമായി ഇടഞ്ഞ് ബി.ജെ.പിയില്‍ ചേരാന്‍ നീക്കങ്ങള്‍ സജീവമാക്കിയത്.
ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജിവെച്ച എം.എല്‍.എമാരെ തിരികെ കൊണ്ടുവരാന്‍ ഭഗീരഥപ്രയത്നവുമായി കോണ്‍ഗ്രസ്. വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ബെംഗളൂരുവിലെ റിസോര്‍ട്ടിലെത്തിയ കോണ്‍ഗ്രസ് വക്താവ് സജ്ജന്‍ സിംഗ് വര്‍മ്മ വിമതരുമായി കൂടിക്കാഴ്ച നടത്തി.
“സിന്ധ്യയോടൊപ്പം പോകാന്‍ ആരും തയ്യാറല്ല. അവരെ തെറ്റിദ്ധരിപ്പിച്ചാണ് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നതെന്ന് അവര്‍ പറഞ്ഞു. അവരില്‍ കൂടുതല്‍ പേരും പറഞ്ഞത് ബി.ജെ.പിയില്‍ ചേരില്ല എന്നാണ്,” സജ്ജന്‍ വര്‍മ്മ എ.എന്‍.ഐയോട് പറഞ്ഞു. നേരത്തെ വിമത എം.എല്‍.എമാരുമായി താന്‍ സംസാരിച്ചുവെന്ന് കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല