1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2024

സ്വന്തം ലേഖകൻ: വധശിക്ഷ വിധിക്കപ്പെട്ട് യെമെനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമെൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി. യെമെൻ അഭിഭാഷകൻ മുഖാന്തരമാണ് കുടുംബവുമായി ചർച്ച നടത്തുക. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ എന്നിവർ യെമെനിൽ തുടരുകയാണ്.

അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകൾക്കായി 50 ലക്ഷം രൂപ സമാഹരിക്കാൻ ഞായറാഴ്ച ചേർന്ന സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കാതെ ആക്ഷൻ കൗൺസിൽ തന്നെ ഈ തുക കണ്ടെത്തും. ഇതിന് പലരുമായും ചർച്ച നടത്തും. മോചനത്തിനായി ഗാരന്റി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സാമ്പത്തികമായും ഉന്നത തലങ്ങളിലുള്ളവരുമായും സംസാരിച്ചിട്ടുണ്ട്.

മോചനശ്രമത്തിന്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങൾക്ക് കൈമാറാനും തീരുമാനിച്ചു. യെമെനിൽ തുടങ്ങിയ ക്ലിനിക്കുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യെമെൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ 2017-ൽ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.