
സ്വന്തം ലേഖകൻ: വിമാനത്തിൽ യാത്ര ചെയ്യാൻ വേണ്ടി ലഭിക്കുന്ന ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഈ വിവരങ്ങൾ എല്ലാം തട്ടിപ്പുക്കാർ നോക്കിയിരിക്കുന്നുണ്ടെന്നും അവർ അത് ഉപയോഗിച്ച് പല പ്രവർത്തികളും ചെയ്യുമെന്നും പോലീസ് പറയുന്നു. ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ദുബായ് പൊലീസ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി ഇക്കാര്യം പറഞ്ഞത്.
ഗള്‍ഫ് രാജ്യങ്ങളില്‍ വിമാന യാത്രക്കാരുടെ തിരക്കേറുന്ന സമയമാണിത്. വേനൽ കാലവും സ്കൂൾ അവധി കാലവും എത്തി. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് ഉദ്യോഗസ്ഥൻ എത്തിയിരിക്കുന്നത്. യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ ദുബായിലെ ഒരു പ്രമുഖ വ്യക്തി കൊള്ളയടിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ബോര്‍ഡിങ് പാസുകളില്‍ ബാര്‍കോഡ് ഉണ്ടാകും, ഇതിലൂടെ പെട്ടെന്ന് നമ്മുടെ വ്യക്തി വിവരങ്ങൾ എടുക്കാൻ സാധിക്കും. വ്യക്തി വിവരങ്ങൾ ലഭിച്ചാൽ പിന്നെ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് പോലീസ് പറയുന്നു.
ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ യാത്ര ചെയ്യുന്നവർ ആണ് ഇത്തരത്തിൽ ബോഡിങ് പാസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. എന്നാൽ മോഷ്ടാക്കൾ അവരുടെ വിവരങ്ങൾ എടുത്ത് ഉപയോഗിക്കും. ക്രിമിനലുകള്‍ക്ക് നമ്മടെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള ഒരു വഴിയാണ് നമ്മൾ തുറന്നു കൊടുക്കുന്നതെന്നും കേണല്‍ സഈദ് അല്‍ ഹജരി അഭിപ്രായപ്പെട്ടു.
സോഷ്യല്‍ മീഡിയകളിൽ ഫോളോവര്‍മാരെ ലഭിക്കുന്നതിന് വേണ്ടിയാണ് പലരും യാത്ര വിവരങ്ങൾ എല്ലാം പങ്കുവെക്കുന്നത്. പിന്നീട് വ്യക്തികളുടെ യാത്ര വിവരങ്ങൾ എല്ലാം കൃത്യമായി മനസിലാക്കിയ ശേഷം ആളില്ലാത്ത സമയം നോക്കി വീടുകളിൽ മോഷ്ടിക്കാൻ എത്തും. പണത്തിന് വേണ്ടി ക്രമിനലുകൾ ഏത് അറ്റം വരേയും പോകും. വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നത് പലരും വലിയ തെറ്റായി കാണുന്നില്ല. എന്നാൽ അത് വരുത്തിവെക്കുന്ന അപകടം ചെറുതല്ല. അതുകൊണ്ട് തന്നെ യാത്രക്കാര്‍ അവരുടെ വ്യക്തി വിവരങ്ങളോ ബോര്‍ഡിങ് പാസിന്റെ ചിത്രമോ യാത്രാ പദ്ധതികളോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടരുതെന്ന് ദുബായ് പോലീസ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല