
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ സേർ ലെയ്നും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരക്കരാർ സംബന്ധിച്ചു തീരുമാനമായില്ല. വിവിധ വിഷയങ്ങളിൽ ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെ ഏതാനും ദിവസം കൂടി ചർച്ച തുടരാനും ഞായറാഴ്ചയോടെ അന്തിമ തീരുമാനത്തിലെത്താനും ധാരണയായി.
തർക്കമുള്ള വ്യവസ്ഥകളിൽ ധാരണയിലെത്തിയില്ലെങ്കിൽ 31ന് കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ വിട്ടുപോരേണ്ടിവരും. അത് യുകെയ്ക്കും യൂറോപ്യൻ യൂണിയനും ദോഷകരമാകും. ബ്രെക്സിറ്റിനു ശേഷം യുകെ പൗരന്മാർ യൂറോപ്യൻ യൂണിയനിൽ 3 മാസത്തിലധികം തങ്ങണമെങ്കിൽ വീസ എടുക്കേണ്ടിവരുമെന്ന് ഫ്രഞ്ച് യൂറോപ്യൻ അഫയേഴ്സ് മന്ത്രി ക്ലെമന്റ് ബ്യൂണെ പറഞ്ഞു.
അതിനിടെ യൂറോപ്യൻ യൂണിയനുമായി ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര കരാർ ഉണ്ടാകാൻ സാധ്യതയില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്ന ഈ സാഹചര്യത്തിന് ശരിയായ തയ്യാറെടുപ്പുകൾ നടത്തണമെന്ന് പ്രധാനമന്ത്രി ബ്രിട്ടീഷ് പൗരന്മാരോടും ബിസിനസുകളോടും ആവശ്യപ്പെട്ടു.
അതേസമയം, സിംഗപ്പുരുമായി യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവച്ചു. ബ്രെക്സിറ്റ് യാഥാർഥ്യമാകുന്നതിന്റെ മുന്നോടിയായി യുകെ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണിത്. ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളുമായും യുകെ വ്യാപാരക്കരാറിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല