സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ബ്രൈറ്റൺ റോയൽ സസെക്സ് കൗണ്ടി ആശുപത്രിയിൽ കത്തിക്കുത്ത്. സംഭവത്തിൽ മലയാളിയായ കേറ്ററിങ് ജീവനക്കാനായ ജോസഫ് ജോർജിന് പരുക്കേറ്റു. ഇന്നലെ രാവിലെ 8.42ന് മുപ്പതുകാരനായ അജ്ഞാത യുവാവാണ് കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ജോസഫിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടത്തിയ യുവാവിനെ പൊലിസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവം നടന്ന സൈറ്റ് ലോക്ക്ചെയ്ത് മേഖലയിൽ സായുധ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
പരുക്കേറ്റ ജോർജ് ജോസഫിന്റെ നില ഗുരുതരമല്ലെന്നും ആവശ്യമായ ചികിത്സ നൽകി വരികയാണെന്നും ബ്രൈറ്റൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ്. ട്രസ്റ്റ് ട്വിറ്ററിൽ അറിയിച്ചു.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അടുത്തുള്ള വിൽസൺ അവന്യൂവിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഒറ്റപ്പെട്ട സംഭവമാണിതെന്നും തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നും സസെക്സ് പൊലീസ് പറഞ്ഞു. സസെക്സ് പൊലീസ് ക്രൈം കമ്മിഷണർ കാറ്റി ബോൺ, പാർലമെന്റംഗം പീറ്റർ കെയ്ൽ എന്നിവർ ജോർജ് ജോസഫിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ആശുപത്രിയുടെ പതിനൊന്നാം നിലയിലുള്ള ഗൈനക്കോളജി വാർഡിൽ ഡ്യൂട്ടിയിലായിരുന്നു അമ്പത്താറുകാരനായ ജോസഫ് ജോർജ്. അപ്രതീക്ഷിതമായി അക്രമി പാഞ്ഞെത്തി ആശുപത്രി ഐഡി കാർഡ് ഉപയോഗിച്ച് മരുന്നുകൾ സൂക്ഷിച്ചിരുന്ന അലമാരയുടെ ലോക്ക് തുറക്കാൻ ജോസഫിനോട് ആവശ്യപ്പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ലോക്ക് തുറക്കാനാകാതെ വന്നതോടെയാണ് അക്രമി കത്തി കൊണ്ട് ജോർജിനെ മൂന്നു വട്ടം കുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല