
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യത്തെ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായിട്ടും, മഹാമാരിയുടെ ആദ്യ ആഴ്ചകളിൽ വൈറസ് ബാധിച്ച ചില ആളുകൾ ഇപ്പോഴും രോഗലക്ഷണങ്ങളുമായി മല്ലിടുകയാണ്. “ലോംഗ് കൊവിഡ്” എന്ന് വിളിക്കുന്ന ഈ അവസ്ഥ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
ക്ഷീണം, ബ്രെയിൻ ഫോഗ് എന്നറിയപ്പെടുന്ന മാനസികാവസ്ഥ, നാഡീ വേദന, പക്ഷാഘാതം എന്നിങ്ങനെ നിരവധി ലക്ഷണങ്ങൾ വരെ ഇത്തരക്കാരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. മുൻനിര തൊഴിലാളികളുടെ കാര്യത്തിലെങ്കിലും ഈ അവസ്ഥയെ ഒരു “തൊഴിൽ സംബന്ധമായ രോഗമായി” അംഗീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം ചില കുട്ടികളിൽ വൈറസിന്റെ ദീർഘകാല ഫലത്തെക്കുറിച്ചും ആശങ്കകൾ ശക്തമാകുകയാണ്.
ക്ഷീണം, തലവേദന, വയറുവേദന, തലകറക്കം, പേശി വേദന എന്നീ സാധാരണ ലക്ഷണങ്ങളും പക്ഷാഘാതം, ഷോക്കേറ്റ പോലുള്ള വേദന, നാഡീ വേദന, ടെസ്റ്റികുലാർ വേദന, അപ്പെൻഡിസൈറ്റിസ്, കരൾ തകരാറുകൾ, മരവിപ്പ് എന്നീ അസാധാരണ ലക്ഷണങ്ങളും ലോംഗ് കൊവിഡ് അനുഭവിക്കുന്നവർക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചിലരിൽ ഉത്കണ്ഠ, ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (ഒസിഡി), അസ്ഥിരമായ മാനസികാവസ്ഥാ മാറ്റങ്ങൾ എന്നിവയും റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്.
ഹാംപ്ഷെയറിലെ ഒരു ഗ്രാമത്തിൽ കോവിഡിൻ്റെ ദക്ഷിണാഫ്രിക്കൻ വേരിയൻ്റ് കണ്ടെത്തിയതിനെ തുടർന്ന് 16 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും ഈ ആഴ്ച മുതൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഈ വേരിയന്റിനെ കണ്ടെത്തിയതിനെ തുടർന്ന് മിഡിൽസ്ബറോയിലും വാൽസാലിലും കൂട്ട പരിശോധനകൾ നടക്കുകയാണ്. വകഭേദം വേഗത്തിൽ പടരുമെന്നും വാക്സിനുകൾ അത്ര ഫലപ്രദമാകില്ലെന്നും ആശങ്കകൾ ഉയർന്നിട്ടുണ്ട്.
ഓക്സ്ഫഡ് സർവകലാശാല അൾട്രസെനികയുമായി ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ ആദ്യമായി കുട്ടികളിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏഴിനും 17നുമിടെ പ്രായമുള്ളവർക്ക് വാക്സിൻ ഫലപ്രദമാണോ എന്നറിയാനാണ് പരീക്ഷണം നടത്തുന്നതെന്ന് ഓക്സ്ഫഡ്സർവകലാശാല അറിയിച്ചു. 300വോളൻറിയർമാർക്ക് ആദ്യഘട്ടത്തിൽ കുത്തിവെപ്പ് നൽകാൻ സാധിക്കുമെന്നാണ് ഓക്സ്ഫഡിെൻറ പ്രതീക്ഷ.
കുത്തിവെപ്പ് ഈ മാസം തുടങ്ങും. വാക്സിെൻറ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ് പഠനവിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു. അസ്ട്രാസെനെകയുടെ കൊവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല