സ്വന്തം ലേഖകൻ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1610 പേർ. രാജ്യത്തെ ആകെ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം 90,000 ത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ പുതുതായി 33,355 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഡിസംബർ 27നുശേഷം രേഖപ്പെടുത്തിയ ഏറ്റവും ചെറിയ സംഖ്യയാണിത് എന്നതു മാത്രമാണ് ഏക ആശ്വാസം.
ജനുവരി എട്ടിന് 68,053 പേർ പുതുതായി രോഗികളായ സ്ഥിതിയിൽനിന്നാണ് പ്രതിദിനം രോഗികളാകുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞത്. ലോക്ഡൗൺ നിബന്ധനകളും വാക്സീനേഷനും തന്നെയാണ് ഇതിനു കാരണം. രാജ്യത്ത് ഇതുവരെ 43 ലക്ഷത്തോളം പേർക്ക് കൊവിഡ് വാക്സീന്റെ ആദ്യ ഡോസ് നൽകി.
അതിനിടെ ഏപ്രിൽ ആദ്യ വാരം ലോക്ക്ഡൌൺ നടപടികളിൽ ഇളവ് വരുത്താൻ ബോറിസ് ജോൺസൺ ആലോചിക്കുന്നതായി റിപ്പോർട്ട്. ഈസ്റ്ററിനുശേഷം സ്വന്തം കുടുംബങ്ങളെ വീണ്ടും കാണാമെന്ന ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകൾക്ക് ചിറക് നൽകുന്നതാണ് പുതിയ വാർത്ത.
ഔദ്യോഗിക തീയതികളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ ഭാവി പ്രഖ്യാപനങ്ങൾ പ്രധാനമായും വാക്സിനേഷന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ മാർച്ച് ആദ്യ വാരം മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറയ്ക്കാൻ കൺസർവേറ്റീവ് ബാക്ക്ബെഞ്ചർമാർ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ്.
സോള്‍സണ്‍ സേവ്യറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഡബ്ലിനിൽ
കൗണ്ടി വെക്‌സ്ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ അന്തരിച്ച മലപ്പുറം തൂവൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യറിന്റെ (34) സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 20 ബുധനാഴ്ച രാവിലെ ഒൻപതിന് ഡബ്ലിന്‍ സിറോ മലബാര്‍ സഭാ ആസ്ഥാനമായ റിയോള്‍ട്ടയിലെ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിനോട് ചേർന്നുള്ള ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിൽ നടക്കും.
ദേവാലയത്തിലെ ശുശ്രൂഷകളെ തുടര്‍ന്ന് ഡബ്ലിന്‍ ന്യൂലാന്‍ഡ്സ് ക്രോസ്സ് ക്രിമേഷന്‍ സെന്ററില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭൗതികദേഹം സംസ്‌കരിക്കും. സര്‍ക്കാര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് ശുശ്രൂഷകളില്‍ പരമാവധി പത്തു പേര്‍ക്കേ പങ്കെടുക്കാനാവുകയുള്ളു. സംസ്‌ക്കാര ശുശ്രൂഷകളുടെ ഓൺലൈൻ സംപ്രേക്ഷണം ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല