സ്വന്തം ലേഖകൻ: ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന് മാപ്പുചോദിച്ച് പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍. ബ്രിട്ടനിലെ തൊഴിലാളിവര്‍ഗത്തിന്റെ വോട്ട് ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തെ ന്യായീകരിക്കാനും കോര്‍ബിന്‍ ശ്രമംനടത്തി.
ഭയത്തിന്റെ സന്ദേശത്തിനു പകരം, പ്രതീക്ഷ പുലര്‍ത്തുന്ന വാഗ്ദാനങ്ങള്‍ പ്രചാരണത്തില്‍ മുന്നോട്ടുവെച്ചതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 650 അംഗ പാര്‍ലമന്റെില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 365ഉം ലേബര്‍ പാര്‍ട്ടിക്ക് 205ഉം സീറ്റുകളാണ് ലഭിച്ചത്. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ് കോര്‍ബിന്‍ രാജിപ്രഖ്യാപിച്ചിരുന്നു. 1935നു ശേഷം പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ലേബര്‍ പാര്‍ട്ടിക്ക് ഇത്രയും കുറവ് സീറ്റ് ലഭിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും കോര്‍ബിന്‍ സണ്‍ഡേ മിറര്‍ പത്രത്തിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം കോബിന്‍ ഉടന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോര്‍ബിനെ നീക്കംചെയ്യാനുള്ള നടപടികള്‍ അടുത്തവര്‍ഷാദ്യം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടന്‍ പാര്‍ലമന്റെ് തെരഞ്ഞെടുപ്പ് വലിയ പരാജയം നേരിട്ടതിനെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയും.
സ്വന്തം പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന് ഇടയിലും വിഗാന്‍ സീറ്റില്‍ നിന്ന് വീണ്ടും വിജയിച്ച ലിസ നന്തിയാണ് ലേബര്‍ പാര്‍ട്ടി നേതൃ സ്ഥാനത്തിനായി രംഗത്തിറങ്ങിയത്. നേതൃ പദവിയിലേക്ക്മാറുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതായി 40കാരിയായ ലിസ ബി.ബി.സിയോട് പറഞ്ഞു. സ്വാധീനമുള്ള മേഖലകളില്‍ അടക്കം വലിയ തോതില്‍ ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ കുറഞ്ഞതാണ് നേതൃ സ്ഥാനത്തേക്ക് വരുന്നത് ആലോചിക്കാന്‍ കാരണമെന്ന് ഇന്തോ ബ്രിട്ടീഷ് ദമ്പതികളുടെ മകളായി മാഞ്ചസ്റ്ററില്‍ ജനിച്ച ലിസ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല