1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2024

സ്വന്തം ലേഖകൻ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കാനഡയിലെ ഖലിസ്താൻ വിഘടനവാദി നേതാവ്‌ ഹർദീപ്‌സിങ് നിജ്ജറുടെ കൊലപാതക ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം. നിജ്ജറിന്റെ കൊലപാതകം നടന്ന് എട്ടു മാസങ്ങൾക്കുശേഷമാണ് സിബിസി ന്യൂസ് കൊലപാതകത്തിന്റെ വീഡിയോ പുറത്തുവിടുന്നത്. പാർക്കിങ് ഏരിയയിൽ നിന്നും ചാര നിറത്തിലുള്ള ട്രക്കിൽ കയറി നിജ്ജർ പുറത്തേക്കുപോകുന്നതാണ് വീഡിയോയിലുള്ളത്.

വാഹനം റോഡിലേക്ക് പ്രവേശിക്കുന്നതിനുമുൻപ് വെള്ള നിറത്തിലുള്ള ഒരു കാർ ട്രക്കിനുമുന്നിലേക്ക് വരുന്നു. പിന്നീട് ഈ കാർ ട്രക്കിനു കുറുകെ നിർത്തുന്നതും രണ്ടുപേർ ഇറങ്ങിവന്ന് ട്രക്കിനുള്ളിലേക്ക് വെടിയുതിർക്കുന്നതുമാണ് വീഡിയോയിലുള്ളത്. നിജ്ജറിന്റെ വധത്തിൽ റോയൽ കനേഡിയൻ മൗണ്ട് പോലീസ് ഇതുവരെ ആരേയും അറസ്റ്റുചെയ്തിട്ടില്ലെന്നും സിബിസി ന്യൂസ് റിപ്പോർട്ടുചെയ്തു.

2023 ജൂൺ 18-നായിരുന്നു കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയായ സറീയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് നിജ്ജർ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുകളാണെന്ന് വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു.

എന്നാൽ, ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഇന്റർ-സർവീസ് ഇന്റലിജൻസ് (ഐ.എസ്.ഐ.) ആണ് ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിന് കളമൊരുക്കിയതെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു.

നിജ്ജറിനെ വധിക്കാൻ ഐ.എസ്.ഐ. ക്രിമിനലുകളെ വാടകയ്‌ക്കെടുത്തിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നിജ്ജർ വധത്തിന് പിന്നാലെ ഇയാൾക്ക് പകരക്കാരനെ ഐ.എസ്.ഐ. തേടുന്നതായും കാനഡയിലെ ഖലിസ്താൻ അനുകൂല തീവ്രവാദികളെ ഒന്നിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കാനഡ കേന്ദ്രീകരിച്ച് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നിജ്ജാർ, ഖലിൻ ടൈഗർ ഫോഴ്‌സ് എന്ന ഖലിസ്താന്‍ സംഘടനയുടെ തലവനായിരുന്നു. പഞ്ചാബികൾക്ക് ആധിപത്യമുള്ള ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഗുരുദ്വാരയുടെ പ്രസിഡന്റായി ഇയാളെ തിരഞ്ഞെടുത്തത് ചർച്ചയായിരുന്നു.

ഇയാളെ വിട്ടുനൽകണമെന്ന ആവശ്യം ഇന്ത്യ കനേഡിയൻ സർക്കാരിനോട് ഉന്നയിക്കുകയും ചെയ്തതാണ്.1980-കൾ മുതൽതന്നെ കുറ്റകൃത്യചരിത്രമുള്ള നിജ്ജർ, ചെറുപ്പകാലത്തുതന്നെ പ്രാദേശിക ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്നതായി ഇന്ത്യൻ അധികൃതർ തയ്യാറാക്കിയ വിശദമായ കേസ് ഫയൽ വ്യക്തമാക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.

1996-ൽ വ്യാജപാസ്‌പോർട്ടുമായി കാനഡയിലേക്ക് കടന്ന നിജ്ജർ, ആ രാജ്യത്തെ പൗരത്വം നേടുകയായിരുന്നു. അവിടെ ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതിന് പ്രായോഗിക പരിശീലനം നേടുന്നതിനായി പാകിസ്താനിലേക്ക് യാത്ര നടത്തിയിരുന്നു. കൂടാതെ, ഇന്ത്യയിൽ നിരവധി കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും നിജ്ജർ നിർദേശം നൽകിയിരുന്നതായും കേസ് ഫയലിലുണ്ട്.

പഞ്ചാബ് ജലന്ധറിലെ ഭാർ സിങ് പുര സ്വദേശിയായിരുന്ന നിജ്ജറിനെ ഗുണ്ടാജീവിതത്തിലേക്ക് നയിച്ചത് നേക എന്നറിയപ്പെട്ടിരുന്ന ഗുർനേക് സിങ്ങായിരുന്നു. 80-കളിലും 90-കളിലും ഖലിസ്താൻ കമാൻഡോ ഫോഴ്‌സുമായി (കെസിഎഫ്) നിജ്ജർ ബന്ധം പുലർത്തിയിരുന്നു. അനവധി ഭീകരപ്രവർത്തനകേസുകളിൽ പേര് ഉൾപ്പെട്ടതോടെയാണ് നിജ്ജർ 1996-ൽ കാനഡയിലേക്ക് കടന്നത്. 2012 മുതൽ ഖലിസ്താൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്താർ സിങ് താരയുമായി അടുത്ത ബന്ധത്തിലായതായും കേസ് ഫയലിൽ വ്യക്തമാക്കുന്നു.

2012 ഏപ്രിലിൽ ഒരു സാമുദായിക ജാഥയിലെ അംഗമായി വേഷം ധരിച്ച് പാകിസ്താൻ സന്ദർശിക്കുകയും രണ്ടാഴ്ചക്കാലം ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതിൽ പരിശീലനം നേടുകയും ചെയ്തു. കാനഡയിലേക്ക് മടങ്ങിയെത്തിയ നിജ്ജറിന്റെ അടുത്ത ലക്ഷ്യം ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണമായിരുന്നു. ഇതിനായി കാനഡയിൽ മയക്കുമരുന്നും ആയുധവും കടത്തുന്ന സംഘവുമായി നിജ്ജർ സഹകരിച്ചു.

ജഗ്താർ സിങ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി നിജ്ജർ തയ്യാറാക്കി. ഇതിനായി മൻദീപ് സിങ് ധലിവാൾ, സർബ്ജിത് സിങ്, അനൂപ് വീർ സിങ്, ഫൗജി എന്നറിയപ്പെടുന്ന ദർശൻ സിങ് തുടങ്ങിയവരുൾപ്പെടുന്ന ഒരു സംഘവും കാനഡയിൽ രൂപവത്കരിച്ചു. 2015-ൽ സംഘാംഗങ്ങൾക്ക് ബ്രിട്ടീഷ് കൊളംബിയയിൽ ആയുധപരിശീലനം ലഭിച്ചതായും കേസ് ഫയലിൽ പറയുന്നു.

2014-ൽ ഹരിയാണയില സിർസയിലുള്ള ദേര സച്ചാ സൗദയുടെ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനും നിജ്ജർ പദ്ധതിയിട്ടിരുന്നു. എന്നാൽ നിജ്ജറിന് ഇന്ത്യയിലെത്താൻ സാധിക്കാത്തതിനാൽ ആക്രമണ പദ്ധതിയിൽ മാറ്റംവരുത്തി. മുൻ ഡിജിപി മുഹമ്മദ് ഇസാർ ആലം, പഞ്ചാബിലെ ശിവസേന നേതാവ് നിഷാന്ത് ശർമ, ബാബ മൻ സിങ് പെഹോവ വാലെ എന്നിവരെ ആക്രമിക്കാനായിരുന്നു നിജ്ജറിന്റെ പദ്ധതി.

പഞ്ചാബിൽ ഭീകരാക്രമണങ്ങൾ നടത്താനായി പഞ്ചാബിലെ ഗുണ്ടാത്തലവനായ അർഷ്ദീപ് ഗില്ലുമായും നിജ്ജർ ബന്ധം പുലർത്തിയിരുന്നു. സിഖ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആരോപണവിധേയരായ മനോഹർ ലാൽ അറോറ, മകൻ ജതീന്ദർബിർ സിങ് അറോറ എന്നിവരുടെ കൊലപ്പെടുത്താൻ അർഷ്ദീപിനെ ചുമതലപ്പെടുത്തിയത് നിജ്ജറായിരുന്നു.

2020 ഒക്ടോബർ 20-ന് ഭത്തിണ്ടയിലെ വീട്ടിനുമുന്നിൽവെച്ച് വെടിയേറ്റ് നോഹർ ലാൽ അറോറ മരിച്ചു. മകൻ രക്ഷപ്പെടുകയും ചെയ്തു. ആക്രമത്തിനുള്ള പ്രതിഫലം നിജ്ജർ കാനഡയിൽ നിന്ന് അയച്ചുകൊടുക്കുകയായിരുന്നുവെന്നും കേസ് ഫയലിൽ പറയുന്നു. 2021-ൽ ഭാർ സിങ് പുരയിലെ ഒരു പുരോഹിതനെ കൊലപ്പെടുത്താനുള്ള നിർദേശവും അർഷ്ദീപിന് നിജ്ജർ നൽകിയിരുന്നെങ്കിലും കൊലപാതകശ്രമം പരാജയപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.