യുകെയില്‍ താമസമാക്കിയ രണ്ട് പേരില്‍ ഒരാള്‍ക്ക് അര്‍ബുദ രോഗം പിടിപെടുമെന്ന് വിദഗ്ധാഭിപ്രായം. യുകെയില്‍ അര്‍ബുദ ഗവേഷണ സ്ഥപാനമാണ് യുകെയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
മുന്‍കാലങ്ങള്‍ മുതലെ അര്‍ബുദ രോഗത്തിന്റെ കാര്യത്തില്‍ യുകെ മറ്റ് രാജ്യങ്ങളെക്കാള്‍ മുന്‍പിലായിരുന്നു. നേരത്തെ മൂന്നില്‍ ഒരാള്‍ക്ക് അര്‍ബുദം പിടിപെടുമെന്ന തോതിലായിരുന്നു അവസ്ഥയെങ്കില്‍ ഇപ്പോള്‍ അത് ഒരു പടി കൂടി കടന്ന് രണ്ടില്‍ ഒരാള്‍ക്ക് എന്ന പരിതസ്ഥിതിയിലെത്തി. ഈ സാഹചര്യത്തെയെങ്കിലും മുന്നറിയിപ്പായി കണ്ട് വേണ്ട രീതിയില്‍ പദ്ധതികള്‍ തയാറാക്കിയില്ലെങ്കില്‍ അത് യുകെയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചാരിറ്റി സംഘടനയായ ക്യാന്‍സര്‍ റിസര്‍ച്ച് യുകെ പറയുന്നു.
മനുഷ്യന്റെ ആയൂര്‍ ദൈര്‍ഘ്യത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെങ്കിലും അര്‍ബുദം ബാധിച്ചയാളുടെ ആയുസിന്റെ ദൈര്‍ഘ്യത്തില്‍ കൂടുതലൊന്നും വന്നിട്ടില്ല. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തയാറാക്കിയത് ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പീറ്റര്‍ സസെയ്‌നിയാണ്.
നിങ്ങള്‍ എത്രകാലം അധികമായി ജീവിക്കുന്നുവോ, അര്‍ബുദം പിടിപെടാന്‍ അത്രയേറെ സാധ്യത കൂടുതലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അര്‍ബുദത്തെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാനുള്ള മാന്ത്രിക വിദ്യയൊന്നും ലഭ്യമല്ലെങ്കിലും അര്‍ബുദത്തെ നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാന്‍ എന്‍എച്ച്എസ് പോലുള്ള സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്താല്‍ ഒരു പരിധിവരെ അര്‍ബുദ വ്യാപനത്തെ തടയാന്‍ സാധിക്കുമെന്നും പീറ്റര്‍ സസെയ്‌നി പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ അര്‍ബുദത്തെ അതജീവിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അര്‍ബുദം ചികിത്സയിലൂടെ നിയന്ത്രിച്ചശേഷം പകുതിയിലേറെ രോഗികളും പത്ത് വര്‍ഷത്തിലേറെ ജീവിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുകെയിലെ ലൈഫ്‌ടൈം ക്യാന്‍സര്‍ റിസ്‌ക് സ്ത്രീകള്‍ക്ക് 47.55 ശതമാനവും പുരുഷന്മാര്‍ക്ക് 53.3 ശതമാനവുമാണ്. കംപൈന്‍ഡ് ലൈഫ് ടൈം റിസ്‌ക് 50.5 ശതമാനമാണ്.
1980ല്‍ കംപൈന്‍ഡ് റിസ്‌ക് 27.2 ശതമാനമായിരുന്നു. 1990 എത്തിയപ്പോള്‍ 32.7 ശതമാനമായും 2000 ത്തില്‍ 37.1 ശതമാനമായും 2010ല്‍ 41.8 ശതമാനമായും വര്‍ദ്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല