
സ്വന്തം ലേഖകൻ: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിർണായക തീരുമാനമെടുത്തത്. സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചു. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സിബിഎസ്ഇ മാനേജ്മെന്റുകൾ അറിയിച്ചു. പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നേരത്തേ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
കൗൺസിൽ ഫോർ ദ് ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐസിഎസ്ഇ) പ്ലസ് ടു പരീക്ഷകളും റദ്ദാക്കി. വിദ്യാര്‍ഥികൾ പിന്നീട് പരീക്ഷ എഴുതാൻ അവസരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയ തീരുമാനത്തെ പ്രവാസി വിദ്യാർഥികൾ സ്വാഗതം ചെയ്തു.
പരീക്ഷ കഴിഞ്ഞു നാട്ടിലേക്കും ഉപരിപഠനത്തിനു വിദേശത്തേക്കും പോകാനിരുന്നവർക്കും തീരുമാനം ഏറെ ആശ്വാസം പകരുന്നതായി. കോവിഡ് മൂലം പൂർണമായും ഓൺലൈൻ ക്ലാസ് നടത്തിയ ശേഷം ഓഫ് ലൈൻ പരീക്ഷയ്ക്കു നിർബന്ധിക്കുന്നതിനു പകരം റദ്ദാക്കിയത് നല്ല തീരുമാനമെന്നാണ് പൊതുവെ പ്രവാസ ലോകത്തിൻ്റെ വിലയിരുത്തൽ. എന്നാൽ ബോർഡ് നൽകുന്ന മാർക്കിൽ കണ്ണുംനട്ടിരിക്കുകയാണ് വിദ്യാർഥികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല