സ്വന്തം ലേഖകൻ: രാജ്യത്ത് ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ കർശന നിയന്ത്രണങ്ങളുമായി ചൈന. വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആളുകളെ ഒരു കാരണവശാലും തൊടരുതെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് വു സുൻയോ മുന്നറിയിപ്പ് നൽകി. അതേസമയം വിദേശികളെ തൊടരുതെന്ന തരത്തിലുള്ള മുന്നറിയിപ്പ് രാജ്യാന്തര തലത്തിലുൾപ്പെടെ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.
മങ്കിപോക്‌സ് തടയുന്നതിനായി അഞ്ച് നിർദ്ദേശങ്ങളാണ് പ്രധാനമായും നൽകിയിരിക്കുന്നത്. വിദേശികളെ സ്പർശിക്കരുത് എന്നതാണ് ഇതിൽ ആദ്യത്തേത്. ചൈനീസ് പൗരന്മാർ വിദേശയാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. വിദേശത്ത് നിന്നെത്തിയ ആളിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത് എന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ വ്യക്തി ചൈനീസ് പൗരനാണോ, ചൈനയിൽ നിന്നെത്തിയ ആളാണോ എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല.
രോഗം സ്ഥിരീകരിച്ച വ്യക്തിയേയും, സമ്പർക്കം പുലർത്തിയവരേയും ക്വാറന്റീനിൽ ആക്കിയെന്ന് മുനിസിപ്പൽ ഹെൽത്ത് കമ്മീഷണർ പറഞ്ഞു. 90ലധികം രാജ്യങ്ങളിലാണ് ഇതുവരെ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ലോകത്തൊകെ 60,000ത്തോളം രോഗബാധിതരുണ്ടെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല